ടെഹ്റാൻ: അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക നടത്തുന്ന ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇറാൻ. അമേരിക്കയുടെ നടപടികൾ തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സേനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നാവിക ഉപരോധം ഏർപ്പെടുത്താനുള്ള നീക്കങ്ങളെ സൈനികമായി നേരിടുമെന്നാണ് ഇറാന്റെ നിലപാട്.(Iran warns of strong retaliation against US ‘piracy’)
ഇറാന്റെ എണ്ണക്കപ്പലുകൾ തടയുന്നതും ചരക്ക് കണ്ടുകെട്ടുന്നതും രാജ്യാന്തര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇത് ആഗോള ഊർജ്ജ സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇറാൻ നിരീക്ഷിക്കുന്നു. സമുദ്രപാതകളിൽ ഉപരോധം ഉണ്ടായാൽ അതിനെ മറികടക്കാൻ ഇറാന് കരമാർഗങ്ങളുണ്ടെന്നും, തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാപ്തമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്ക പ്രകോപനം തുടർന്നാൽ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും അത് ബാധിക്കുമെന്നും, അതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അമേരിക്ക ഇറാനിൽ ഭരണ അട്ടിമറിക്ക് ശ്രമിച്ചതായി പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് ആരോപിച്ചു. ഇസ്ഫഹാനിൽ സൈന്യത്തെ ഇറക്കി അട്ടിമറി നടത്താനായിരുന്നു നീക്കമെന്നും എന്നാൽ ഇത് ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവിന്റെ നിർദ്ദേശാനുസരണം രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏത് കടുത്ത തീരുമാനവും കൈക്കൊള്ളുമെന്നും ഗാലിബാഫ് കൂട്ടിച്ചേർത്തു.

