ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ രഹസ്യമായ അജ്ഞാത കേന്ദ്രത്തിൽ ആരുമായും സമ്പർക്കമില്ലാതെ കഴിഞ്ഞുകൂടുകയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുറംലോകവുമായി പരിമിതമായ ബന്ധം മാത്രമാണ് ഇയാൾ പുലർത്തുന്നത്.(Iran Supreme Leader Mojtaba Khamenei Living In Secrecy Affecting US Talks)
ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്താൻ ചുമതലപ്പെട്ട ഇറാനിയൻ ഉദ്യോഗസ്ഥർക്ക് സ്വന്തം ഗവൺമെന്റ് സംവിധാനത്തിനുള്ളിൽ പോലും കൃത്യമായി ആശയവിനിമയം നടത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. യു.എസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ മന്ദഗതിയിലാകാൻ പ്രധാന കാരണം ഇതാണെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
യു.എസ് ഭരണകൂടം ഔദ്യോഗിക ചർച്ചകളുടെ വിശദാംശങ്ങൾ കൈമാറുമ്പോൾ, അത് പരമോന്നത നേതാവിലേക്ക് എത്തുന്നതിനും അവിടെനിന്ന് മറുപടി ലഭിക്കുന്നതിനും വലിയ താമസം നേരിടുന്നുണ്ട്. ഇറാൻ ഗവൺമെന്റിലെ ഏറ്റവും ഉയർന്ന പദവികളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോലും നിലവിൽ ഖമേനി എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. അദ്ദേഹത്തിന്റെ കൃത്യമായ സ്ഥാനം ആരും അറിയാതിരിക്കാൻ ‘കൊറിയർമാരുടെ’ ഒരു വലിയ ശൃംഖല വഴിയാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഈ സംവിധാനം വഴി വരുന്ന ഓരോ മറുപടികളും ദിവസങ്ങൾ പഴക്കമുള്ളതാണെന്നും വലിയ കാലതാമസം ഇതിലുണ്ടാകുന്നുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
യുദ്ധസമയത്ത് ഇറാനിയൻ ഭരണകൂടത്തിനുള്ളിൽ നിന്ന് അമേരിക്കൻ-ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച കൃത്യമായ വിവരങ്ങളാണ് ഇറാന്റെ മുതിർന്ന നേതൃത്വത്തെ കണ്ടെത്തി വധിക്കാൻ സഹായകരമായത്. ഇത് ഇറാനെ വലിയ രീതിയിൽ ഭയപ്പെടുത്തുന്നുണ്ട്, യു.എസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന സൈനികാക്രമണത്തിൽ മൊജ്തബ ഖമേനിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് സമാനമായ ആക്രമണം ഭയന്നാണ് മൊജ്തബ ഇപ്പോൾ അതീവ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇദ്ദേഹം പൊതുവേദികളിൽ ഒരിടത്തും നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റേതെന്ന രീതിയിലുള്ള സന്ദേശങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ ഇപ്പോഴും പതിവായി പുറത്തുവിടുന്നുണ്ട്.
Story Summary
Iran’s Supreme Leader Mojtaba Khamenei is living in absolute secrecy via a complex courier network following injuries in US-Israeli ‘Operation Epic Fury’ strikes. According to US intelligence, even top Iranian officials are unaware of his whereabouts, severely stalling diplomatic negotiations with the Trump administration due to communication delays.

