ടെഹ്റാൻ: നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. മുൻപത്തെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ യുഎസ് തയ്യാറാകാത്ത സാഹചര്യത്തിൽ ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ലെന്നാണ് ഇറാന്റെ നിലപാട്.(Iran says no more talks with US; expresses dissatisfaction to Pakistan)
മുൻപ് ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്ത് അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഇറാൻ മറക്കില്ലെന്ന് വക്താവ് പറഞ്ഞു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന നിമിഷം മുതൽ അമേരിക്ക അത് ലംഘിക്കുകയാണ് ചെയ്തത്. യുഎസ് ഭാഗത്തുനിന്നുള്ള കരാർ ലംഘനങ്ങൾ മധ്യസ്ഥത വഹിക്കുന്ന പാകിസ്താനെ അറിയിച്ചിട്ടുണ്ട്.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. താൽക്കാലിക വെടിനിർത്തലിന്റെ സമയപരിധി അവസാനിക്കാനിരിക്കെ ഇറാന്റെ ഈ നിലപാട് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

