ടെഹ്റാൻ: യുഎസുമായും ഇസ്രായേലുമായുമുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇറാൻ സമാധാന ശ്രമങ്ങൾ നടത്തുന്നതിനിടയിലും, ഉള്ളിൽ പുകയുന്ന കടുത്ത യുദ്ധപ്രതീതി വ്യക്തമാക്കിക്കൊണ്ട് ഇറാൻ പാർലമെന്റിന്റെ പുതിയ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സീനിയർ മിലിട്ടറി കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിക്കാനുള്ള പ്രത്യേക ബില്ലിന്മേൽ ഇറാൻ ജനപ്രതിനിധികൾ ചർച്ച ആരംഭിച്ചു. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.(Iran Parliament Proposes 58 Million Dollar Bounty On Trump Netanyahu)
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈനിക-സുരക്ഷാ സേനകളുടെ പരസ്പര പ്രതികാരം എന്ന തലക്കെട്ടിലാണ് ബില്ല് തയ്യാറാക്കുന്നതെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കമ്മീഷൻ ചെയർമാൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നടപടിയെന്ന് അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. ഇതോടൊപ്പം ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്കെതിരെ വധശ്രമം ഉണ്ടായേക്കാമെന്ന ഭീതിയും ടെഹ്റാനിലുണ്ട്. ട്രംപിനെയും നെതന്യാഹുവിനെയും “നരകത്തിലേക്ക് അയക്കുന്നവർക്ക്” വൻ പ്രതിഫലം നൽകുന്ന ബില്ല് ഉടൻ തന്നെ പാർലമെന്റിൽ വോട്ടിനിടുമെന്ന് ഇറാൻ എംപിയും പുരോഹിതനുമായ മഹ്മൂദ് നബാവിയാനും സ്ഥിരീകരിച്ചു.
ഈ വധഭീഷണികൾക്കിടയിലും പാകിസ്ഥാൻ മധ്യസ്ഥതയിൽ രൂപീകരിച്ച 14 ഇന പുതുക്കിയ സമാധാന നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക, ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇറാന്റെ ആവശ്യങ്ങൾ. എന്നാൽ ഈ നിർദ്ദേശങ്ങളിൽ കാതലായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണം നടത്താൻ താൻ ഉത്തരവിടാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് നയതന്ത്രത്തിന് ഒരു അവസരം കൂടി നൽകാമെന്ന് കരുതി താൽക്കാലികമായി പിന്മാറിയതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ ഒരുപക്ഷേ പരിമിതമായ രീതിയിൽ ആക്രമണം ഉണ്ടായേക്കാമെന്നും ഇറാന്റെ ആണവായുധ മോഹങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Story Summary
Iranian lawmakers are discussing a bill to place a $58 million bounty on US President Donald Trump, Israeli PM Benjamin Netanyahu, and US Commander Admiral Brad Cooper. The move is framed as a reciprocal action following the killing of former Supreme Leader Ayatollah Ali Khamenei. Meanwhile, peace talks mediated by Pakistan are stalling, with Trump warning Iran of a devastating military strike if diplomacy fails to halt its nuclear ambitions.

