വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കെ തന്നെ, രാജ്യം ഇറാനുമായി യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം ഇരിക്കാൻ അനുവദിക്കാത്തതിനാലാണ് നമ്മൾ യുദ്ധം ചെയ്യുന്നത്” എന്ന് ഒരു പൊതുചടങ്ങിൽ ട്രംപ് പറഞ്ഞു.(Can’t let lunatics go nuclear, Trump slams Iran over new proposal)
പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ ചർച്ചാ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചതായി ഇറാന്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ഭരണകൂടം വലിയ തകർച്ചയിലാണെന്നും തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആനുകൂല്യങ്ങളാണ് അവർ ആവശ്യപ്പെടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മൂന്ന് ആഴ്ചയായി വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിച്ചതായി വൈറ്റ് ഹൗസ് കോൺഗ്രസിനെ അറിയിച്ചു. എന്നാൽ സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടണമെന്ന ‘വാർ പവേഴ്‌സ് റെസല്യൂഷൻ’ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ട്രംപ് തള്ളിക്കളഞ്ഞു. ഇതിനിടെ കോൺഗ്രസിന് അയച്ച കത്തിൽ, ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. “നമുക്ക് അവരെ ബോംബിട്ട് തകർത്ത് എന്നെന്നേക്കുമായി അവസാനിപ്പിക്കണോ അതോ ഒരു കരാറിലെത്തണോ? ഒരു മനുഷ്യത്വപരമായ കാഴ്ചപ്പാടിൽ കരാറിലെത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്” – ട്രംപ് പറഞ്ഞു.
സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ ആവർത്തിച്ചു. അമേരിക്ക തങ്ങളുടെ ഭീഷണിപ്പെടുത്തുന്ന രീതി മാറ്റിയാൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാക്ച്ചി വ്യക്തമാക്കി. ഏതൊരു വെല്ലുവിളിയെയും നേരിടാൻ ഇറാന്റെ സൈന്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ സന്ദർശനം കഴിഞ്ഞു മടങ്ങുന്ന വഴി ക്യൂബയെയും അമേരിക്കൻ സൈന്യം ലക്ഷ്യം വെക്കുമെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ ക്യൂബൻ തീരത്ത് നിന്ന് 100 വാര അകലെ കൊണ്ടുപോയി നിർത്തുമെന്നും അപ്പോൾ അവർ കീഴടങ്ങുമെന്നും ട്രംപ് പരിഹസിച്ചു. ക്യൂബൻ ഭരണകൂടത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മാസങ്ങളായി അമേരിക്ക സമ്മർദ്ദം ചെലുത്തിവരികയാണ്. ഇതിനായി സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി ട്രംപ് ആവർത്തിച്ചു.

