ന്യൂഡൽഹി: 15-ാം വയസ്സിൽ ലോകോത്തര ബൗളർമാരെ നിഷ്പ്രഭരാക്കുന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി ഉയർന്നുവന്ന വൈഭവ്, റൺവേട്ടയിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ്.(Vaibhav Sooryavanshi Unreal, Has An AI Chip Installed, Pakistan Expert In Awe Of Young IPL Star)
പാകിസ്ഥാനിലെ ഒരു സ്പോർട്സ് ഷോയിൽ സംസാരിക്കവെയാണ് നൗമാൻ നിയാസ് വൈഭവിനെ പ്രകീർത്തിച്ചത്. “എന്തൊരു കളിക്കാരനാണവൻ! വാഡ (WADA) ഉത്തേജക പരിശോധന നടത്തുന്നത് പോലെ അവനെ ഏതെങ്കിലും ലാബിൽ അയച്ച് പരിശോധിക്കണം. അവനുള്ളിൽ ഒരുപക്ഷേ എഐ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകാം. അവിശ്വസനീയമായ പ്രകടനമാണ് അവൻ കാഴ്ചവെക്കുന്നത്.”
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ഇന്നിംഗ്‌സിനെ സൂചിപ്പിച്ച് വൈഭവ് 300 സ്ട്രൈക്ക് റേറ്റിൽ കളിക്കണമായിരുന്നു എന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. സാധാരണഗതിയിൽ 18 വയസ്സിലാണല്ലോ ശരീരത്തിന് പൂർണ്ണമായ കരുത്ത് ലഭിക്കുന്നത്, എന്നിട്ടും ഈ ചെറിയ പ്രായത്തിൽ അവൻ കാട്ടുന്ന ആത്മവിശ്വാസം അതിശയിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈഭവിന്റെ കരുത്തിനപ്പുറം അവന്റെ ബാറ്റിംഗ് ശൈലിയെ നൗമാൻ നിയാസ് പ്രശംസിച്ചു.
ബോൾ ഹിറ്റ് ചെയ്യുന്ന രീതി ആണ് അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വിരാട് കോഹ്‌ലി ലോകചാമ്പ്യനായി നിൽക്കുന്ന കാലത്താണ് ഈ ബാലൻ ജനിക്കുന്നത്. ഇന്ന് കോഹ്‌ലിക്കൊപ്പം ഐപിഎല്ലിൽ മാറ്റുരയ്ക്കുമ്പോഴും വൈഭവിന് യാതൊരു പതർച്ചയുമില്ല. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നായി 357 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് വൈഭവ് സൂര്യവംശി. ഈ സീസണിൽ ഇതിനോടകം ഒരു സെഞ്ച്വറി താരം കുറിച്ചുകഴിഞ്ഞു. 234-ന് മുകളിലാണ് താരത്തിന്റെ നിലവിലെ സ്ട്രൈക്ക് റേറ്റ്.

