ഫുട്ബോൾ ഡെസ്ക്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വിദേശ പരിശീലകന്റെ കീഴിൽ കാനറിപ്പട ബൂട്ട് കെട്ടിയ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട് (Ayyoub Bouaddi World Cup debut). ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച തന്ത്രജ്ഞനായ കാർലോ ആൻസലോട്ടിയെന്ന പുതിയ പരിശീലകൻ തന്റെ ആവനാഴിയിലെ കനത്ത അസ്ത്രങ്ങളെല്ലാം പുറത്തെടുത്തിട്ടും ബ്രസീലിന് മൊറോക്കോയെ മറികടക്കാനായില്ല. സമീപകാലത്ത് മാത്രം രാജ്യാന്തര തലത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയ മൊറോക്കൻ സംഘം പേരുകേട്ട ബ്രസീൽ നിരയെ അക്ഷരാർഥത്തിൽ വിറപ്പിക്കുകയായിരുന്നു. ഒടുവിൽ കഷ്ടിച്ച് ഒരു സമനിലയോടെയാണ് ബ്രസീൽ മൈതാനം വിട്ടത്. കാനറികളെ വെള്ളംകുടിപ്പിച്ച ആ മൊറോക്കൻ സംഘത്തിന്റെ മധ്യനിരയിലെ നെടുംതൂണായി മാറിയത് അയ്യൂബ് ബുആദി (Ayyoub Bouaddi) എന്ന പതിനെട്ടുകാരനായിരുന്നു.
ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ബ്രസീലിന്റെ വമ്പൻ താരനിരയെയാണ് അയ്യൂബ് വിറപ്പിച്ചത്. മധ്യനിരയിൽ കളംനിറഞ്ഞു കളിച്ച ഈ പതിനെട്ടുകാരന് മുന്നിൽ പന്തിനായി ബ്രസീലിയൻ താരങ്ങൾ ഗ്രൗണ്ടിൽ അലയുന്ന കാഴ്ചയാണ് കണ്ടത്. ബ്രസീലിന്റെ മുന്നേറ്റങ്ങളെ മധ്യനിരയിൽ വെച്ച് തന്നെ വിദഗ്ധമായി പ്രതിരോധിക്കാനും, കൃത്യതയാർന്ന പാസിങ്ങുകളിലൂടെയും ഇന്റർസെപ്ഷനുകളിലൂടെയും പന്ത് വീണ്ടെടുക്കാനും താരത്തിന് അപാരമായ കഴിഞ്ഞു. മൊറോക്കോ കോച്ച് മുഹമ്മദ് വഹ്ബി ഈ കൗമാരക്കാരനെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കിയത് വെറുതെയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗ്രൗണ്ടിലെ പ്രകടനം. ബ്രസീലിന്റെ വിഖ്യാത മിഡ്ഫീൽഡർമാരായ കാസമിറോയും പിന്നാലെ വന്ന ഫാബിന്യോയും അടക്കമുള്ള പ്രതിരോധ നിര അയ്യൂബിന് മുന്നിൽ തികച്ചും നിഷ്പ്രഭമാവുകയായിരുന്നു.
കൗമാരതാരങ്ങളെ കളത്തിലിറക്കുന്നതിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നും, താരങ്ങളുടെ പ്രായമല്ല മറിച്ച് അവരുടെ മികച്ച പ്രകടനമാണ് താൻ പരിഗണിക്കുന്നതെന്നും മത്സരശേഷം മൊറോക്കൻ കോച്ച് മുഹമ്മദ് വഹ്ബി വ്യക്തമാക്കി. അയ്യൂബിന്റെ കളി മികവ് താൻ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും, അതുകൊണ്ട് തന്നെയാണ് ബ്രസീലിനെതിരായ നിർണ്ണായക മത്സരത്തിൽ മധ്യനിരയുടെ ചുമതല അവനെ ഏൽപ്പിച്ചതെന്നും കോച്ച് കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ ജനിച്ചുവളർന്ന അയ്യൂബ് നിലവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ പ്രമുഖ ക്ലബ്ബായ ലില്ലെയുടെ (Lille) താരമാണ്. 2023-24 സീസണിലാണ് ലില്ലെക്കായി താരം പ്രൊഫഷണൽ അരങ്ങേറ്റം കുറിക്കുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലും യുവേഫ ചാമ്പ്യൻസ് ലീഗിലുമടക്കം ഇതിനകം തന്നെ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച താരം, കഴിഞ്ഞ മാസമാണ് ഫ്രാൻസ് വിട്ട് തന്റെ പിതൃരാജ്യമായ മൊറോക്കോയുടെ ദേശീയ കുപ്പായമണിയാൻ തീരുമാനിക്കുന്നത്. മഡഗാസ്‌കറിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു മൊറോക്കൻ ടീമിലെ അരങ്ങേറ്റം.
ലോകകപ്പ് വേദിയിലെ ഈ മിന്നും പ്രകടനത്തോടെ യൂറോപ്പിലെ വൻകിട ക്ലബ്ബുകളെല്ലാം ഈ കൗമാരക്കാരന് പിന്നാലെ ഇറങ്ങിക്കഴിഞ്ഞു. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, പിഎസ്ജി, ആഴ്‌സനൽ, ലിവർപൂൾ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെല്ലാം വൻ തുക കൊടുത്ത് താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. അയ്യൂബ് ലോക ഫുട്ബോളിന്റെ ഭാവി വാഗ്ദാനമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.
Story Summary:
Moroccan 18-year-old midfielder Ayyoub Bouaddi delivered a stunning World Cup debut performance, holding Brazil to a draw and outplaying seasoned veterans like Casemiro and Fabinho. Managed by Carlo Ancelotti, Brazil struggled to find rhythm against Bouaddi’s accurate passing and interceptions. The Lille star is already being monitored by top European clubs including Real Madrid and Manchester United.

