ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയക്കെതിരെ അർജന്റീനയുടെ ആദ്യ ഗോൾ നേടിയതിന് പിന്നാലെ ക്യാപ്റ്റൻ ലയണൽ മെസ്സി പൊട്ടിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെ ആകമാനം അത്ഭുതപ്പെടുത്തിയിരുന്നു (Lionel Messi Crying). മത്സരത്തിൽ മിന്നും ഫോമിൽ കളിച്ച മെസ്സി ഹാട്രിക് നേടുകയും ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. എന്നാൽ, തന്റെ ആദ്യ ഗോളിന് ശേഷം താരം മൈതാനത്ത് വിതുമ്പിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താൻ വികാരാധീനനായതിന്റെ കാരണം മെസ്സി വ്യക്തമാക്കിയത്. തന്റെ കണ്ണീരിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലെന്ന് 38-കാരനായ മെസ്സി വെളിപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യക്തിജീവിതത്തിൽ ഏറെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ആ വിഷമതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മെസ്സി തയ്യാറായില്ല.
താൻ കടന്നുപോയ ഈ ദുഷ്കരമായ കാലയളവിൽ കൂടെ നിന്ന സഹതാരങ്ങൾക്കും അർജന്റീന ഡെലിഗേഷനും അദ്ദേഹം നന്ദി അറിയിച്ചു. തന്നെ മാനസികമായി പിന്തുണയ്ക്കാൻ ടീമംഗങ്ങൾ വലിയ പരിശ്രമമാണ് നടത്തിയതെന്ന് മെസ്സി കൂട്ടിച്ചേർത്തു. ഫുട്ബോൾ കരിയറിലെ തന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘ചെറി ഓൺ ടോപ്പ്’ (ഏറ്റവും മനോഹരമായ നിമിഷം) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എല്ലാം അനുഭവിച്ച് തീർത്ത കരിയറിന്റെ ഈ അവസാന ഘട്ടം ഏറെ ആസ്വദിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു.
അർജന്റീനയുടെ ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ 3-0 എന്ന തകർപ്പൻ വിജയത്തോടെയാണ് ലാ അൽബിസെലസ്റ്റെ തുടങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മെസ്സിയെക്കുറിച്ച് വാക്കുകൾ ലഭിക്കുന്നില്ലെന്നാണ് പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചത്. ലിയോ എപ്പോഴും അത്ഭുതപ്പെടുത്തുന്ന താരമാണെന്നും സ്കലോണി പറഞ്ഞു.
Summary: Lionel Messi was seen in tears after scoring a hat-trick in Argentina’s 2026 World Cup opening win against Algeria. He later clarified that his emotional reaction was due to personal struggles unrelated to football, while expressing gratitude to his teammates for their support.

