കൊച്ചി: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ എറണാകുളം ജില്ലയിൽ എതിരാളികളെ നിഷ്പ്രഭരാക്കി യുഡിഎഫിന്റെ സമ്പൂർണ്ണ വിജയം (Ernakulam Election Results 2026). ചരിത്രത്തിലാദ്യമായി ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുകയറി. തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രവചിച്ചതുപോലെ തന്നെ ‘എറണാകുളം സ്വീപ്’ യാഥാർത്ഥ്യമായി.
സതീശനും കുഴൽനാടനും കുതിച്ചു; മന്ത്രി പി. രാജീവ് വീണു
പറവൂരിൽ 20,545 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.ഡി. സതീശൻ, യുഡിഎഫ് ഭരണത്തിലേറുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻപന്തിയിലുണ്ട്. മൂവാറ്റുപുഴയിൽ 42,829 വോട്ടിന്റെ വൻ ഭൂരിപക്ഷം നേടിയാണ് മാത്യു കുഴൽനാടൻ കരുത്ത് തെളിയിച്ചത്. കളമശേരിയിൽ സിറ്റിംഗ് മന്ത്രി പി. രാജീവിനെ 16,312 വോട്ടുകൾക്ക് അട്ടിമറിച്ച വി.ഇ. അബ്ദുൾ ഗഫൂറിന്റെ വിജയം ശ്രദ്ധേയമായി.
മറ്റു പ്രമുഖരുടെ വിജയങ്ങൾ:
തൃക്കാക്കര: റെക്കോർഡ് ഭൂരിപക്ഷമായ 50,211 വോട്ടുകൾക്ക് ഉമ തോമസ് വിജയിച്ചു. ഇവിടെ അഖിൽ മാരാരായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.
പിറവം: 44,681 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ അനൂപ് ജേക്കബ് മണ്ഡലം നിലനിർത്തി.
ആലുവ: അൻവർ സാദത്ത് തന്റെ വിജയക്കുതിപ്പ് തുടർന്നു (24,193 വോട്ട്). എൽഡിഎഫ് ഇറക്കിയ കരുത്തനായ എ.എം. ആരിഫിനും സാദത്തിനെ തടയാനായില്ല.
കൊച്ചി: സിറ്റിംഗ് എംഎൽഎ കെ.ജെ. മാക്സിയെ പരാജയപ്പെടുത്തി മുഹമ്മദ് ഷിയാസ് (8,188 വോട്ട്) അട്ടിമറി വിജയം നേടി.
തൃപ്പൂണിത്തുറ: മുൻപ് വൈപ്പിനിൽ തന്നോട് തോറ്റ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ പരാജയപ്പെടുത്തി ദീപക് ജോയ് പകരം വീട്ടി.
അങ്കമാലിയിൽ റോജി എം. ജോണും, വൈപ്പിനിൽ ടോണി ചമ്മിണിയും, പെരുമ്പാവൂരിൽ മനോജ് മൂത്തേടനും, കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രനും, കോതമംഗലത്ത് ഷിബു തെക്കുംപുറവും, എറണാകുളം മണ്ഡലത്തിൽ ടി.ജെ. വിനോദും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ആഭ്യന്തര തർക്കങ്ങളെയും ട്വന്റി 20 പോലുള്ള പാർട്ടികളുടെ വെല്ലുവിളികളെയും അതിജീവിച്ചാണ് ജില്ലയിൽ യുഡിഎഫ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.
Story Summary: The UDF achieved a historic clean sweep in Ernakulam district by winning all 14 Assembly seats in the 2026 elections. Major highlights include V.D. Satheesan’s victory in Paravur, Uma Thomas’s record majority in Thrikkakara, and the defeat of sitting Minister P. Rajeev in Kalamassery.

