മുംബൈ: ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾ പലപ്പോഴും അപമാനിക്കപ്പെടാറുണ്ടെന്നും അവർക്ക് അർഹമായ ബഹുമാനം ലഭിക്കാറില്ലെന്നും നടി സിമ്രാൻ (Actress Simran Interview). തന്റെ കരിയറിന്റെ പകുതിയിലധികം സിനിമയ്ക്കായി നൽകിയിട്ടും ഹിന്ദി സിനിമാ ലോകത്ത് നിന്ന് തനിക്ക് ലഭിച്ച പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് താരം വ്യക്തമാക്കി.തെന്നിന്ത്യയിൽ നേടിയ വിജയങ്ങളോ ലെഗസിയോ ബോളിവുഡിലുള്ളവർ കണക്കിലെടുക്കാറില്ല. സൗത്തിലെ സിനിമകൾ അവർ കാണാറില്ലെന്നും താരങ്ങളോട് യാതൊരു ബഹുമാനവുമില്ലാതെയാണ് പെരുമാറുന്നതെന്നും സിമ്രാൻ പറഞ്ഞു.
യാത്ര ചെയ്യുമ്പോഴോ ഹോട്ടൽ താമസത്തിലോ പോലും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. സ്റ്റാഫുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ഹോട്ടൽ ബില്ലിനും ടിക്കറ്റിനും വേണ്ടി അവർ വിലപേശുകയും ചെയ്യുന്നത് തന്നെ അലട്ടിയിരുന്നതായി താരം വെളിപ്പെടുത്തി.
ബോളിവുഡിൽ കൃത്യമായ ഒരു അധികാരശ്രേണിയുണ്ടെന്നും (Hierarchy) അത് പലപ്പോഴും ജോലി ചെയ്യാനുള്ള താൽപര്യം നശിപ്പിക്കുമെന്നും സിമ്രാൻ കൂട്ടിച്ചേർത്തു. അവരുമായി മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനാലാണ് പിന്നീട് ഹിന്ദി സിനിമകളിൽ നിന്ന് വിട്ടുനിന്നതെന്നും താരം വ്യക്തമാക്കി.
യഥാർത്ഥത്തിൽ മുംബൈ സ്വദേശിയായ സിമ്രാൻ അമിതാഭ് ബച്ചൻ നിർമ്മിച്ച ‘തേരെ മേരെ സപ്‌നെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. ബോളിവുഡിൽ തുടക്കം കുറിച്ചെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ സിമ്രാൻ തെന്നിന്ത്യയിലേക്ക് മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തമിഴിലും തെലുങ്കിലും സൂപ്പർതാരമായി മാറിയ സിമ്രാൻ ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുള്ള നടിയാണ്.
Story Summary: Popular South Indian actress Simran shared her negative experiences in Bollywood, stating that South stars often face disrespect. In a Filmfare interview, she highlighted how Bollywood neglects their legacy and bargains over basic amenities like travel and hotel stays. Despite starting her career in Hindi cinema with Tere Mere Sapne, Simran moved to the South where she found immense success and respect.

