ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിജയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ചത്.( This Is An Irregularity, Madras High Court While Issuing Notice On Plea Against TVK Chief Vijay)
വിജയ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏകദേശം 100 കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. “ഇതൊരു ക്രമക്കേടാണ്. ഒരു മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 100 കോടിയിലധികം രൂപയുടെ കുറവുണ്ട്,” എന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈ സ്വദേശിയായ വി. വിഘ്നേഷ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
വിജയ് മത്സരിക്കുന്ന പെരമ്പൂർ, തൃശ്ശിനാപ്പള്ളി (ഈസ്റ്റ്) എന്നീ രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജയ് വെളിപ്പെടുത്തിയത് 115,13,63,000 രൂപയുടെ സ്വത്താണ്. തൃശ്ശിനാപ്പള്ളി (ഈസ്റ്റ്)യിൽ 220,15,62,010 രൂപയുടെ സ്വത്ത് വെളിപ്പെടുത്തി. ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നൽകിയ വിവരങ്ങളിൽ 100 കോടിയിലധികം രൂപയുടെ വ്യത്യാസം വന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന രേഖകളില്ലെന്ന് ഹർജിയിൽ പറയുന്നു. ഇത് ബോധപൂർവ്വം സ്വത്ത് മറച്ചുവെച്ചതാണെന്നും ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഇതൊരു സാങ്കേതിക പിശകായി കാണാനാവില്ലെന്നും സത്യവാങ്മൂലങ്ങളിൽ ഒന്ന് തെറ്റാണെന്ന് ഉറപ്പാണെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23-ന് മുൻപായി അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ വോട്ടർമാർക്ക് കൃത്യമായ അറിവോടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാധിക്കൂ എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

