മുംബൈ: ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് നേരെ നടന്ന വെടിവെപ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ അടങ്ങിയ കുറ്റപത്രം മുംബൈ പോലീസ് സമർപ്പിച്ചു (Rohit Shetty House Firing Case). ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് അയച്ച ഷൂട്ടർ ദീപക് ശർമ്മ ജനുവരിയിൽ നടത്തിയ ആദ്യശ്രമത്തിൽ ഭയന്നോടുകയായിരുന്നു എന്ന് 1,624 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. ആദ്യതവണ രോഹിത് ഷെട്ടിയുടെ വീടിന് പുറത്ത് 30 മിനിറ്റോളം ഒളിച്ചിരുന്നെങ്കിലും പരിഭ്രാന്തനായ ഷൂട്ടർ വെടിയുതിർക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് അൻമോൾ ബിഷ്ണോയ് ഫോണിലൂടെ ഇയാളെ ശാസിക്കുകയും രണ്ടാമതൊരു ശ്രമത്തിന് തീയതി നിശ്ചയിക്കുകയുമായിരുന്നു. 10 ദിവസങ്ങൾക്ക് ശേഷം, ഫെബ്രുവരി 1 ന് പുലർച്ചെ 12.45 ഓടെ തിരിച്ചെത്തിയ പ്രതി ജുഹുവിലെ ഒമ്പത് നിലകളുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലേക്ക് അഞ്ച് റൗണ്ട് വെടിയുതിർത്തു. ഇതിൽ ഒരു വെടിയുണ്ട കെട്ടിടത്തിനുള്ളിലെ ജിമ്മിന്റെ ഗ്ലാസിൽ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. വെടിവെപ്പ് നടത്തുന്ന സമയം മുതൽ പ്രതികൾ രക്ഷപ്പെടുന്നത് വരെ അൻമോൾ ബിഷ്ണോയ് തത്സമയ വീഡിയോ കോളിലൂടെ പ്രതിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അധോലോക സംഘത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ ശുഭം ലോങ്കർ, അർസൂ ബിഷ്ണോയ് ഉൾപ്പെടെ 15 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Summary: According to a 1,624-page chargesheet filed by the Mumbai police, the shooter deployed by gangster Anmol Bishnoi to target Bollywood filmmaker Rohit Shetty’s residence had panicked and fled during his first attempt in January. The shooter, Deepak Sharma, was reprimanded by Anmol (brother of Lawrence Bishnoi) and returned on February 1 to fire five rounds at Shetty’s Juhu apartment. The chargesheet revealed that Anmol Bishnoi, who was arrested by the NIA in November after being deported from the US, was on a live video call with the shooter during the entire attack to guide him. A total of 15 individuals have been arrested so far in connection with this premeditated conspiracy.

