പത്തനംതിട്ട: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടൻ സന്തോഷ് കെ. നായർ (65) വാഹനാപകടത്തിൽ അന്തരിച്ചു (Santhosh K Nayar death). ഇന്ന് രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്തു വെച്ചായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും പര്യക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1982-ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് വെള്ളിത്തിരയിലെത്തുന്നത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ നൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. വില്ലൻ കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തെ പ്രേക്ഷകർക്കിടയിൽ കൂടുതൽ പരിചിതനാക്കിയത്. സൈജു കുറുപ്പ് നായകനായി തിയേറ്ററുകളിൽ തകർത്തോടുന്ന ‘മോഹിനിയാട്ടം’ ആണ് സന്തോഷ് അവസാനമായി അഭിനയിച്ച ചിത്രം.
1960 നവംബർ 12-ന് തിരുവനന്തപുരത്തായിരുന്നു സന്തോഷിന്റെ ജനനം. സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായ അദ്ദേഹം തിരുവനന്തപുരം പേട്ടയിലാണ് വളർന്നത്. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം എം.ജി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എം.ജി കോളേജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ ജോലി സംബന്ധമായി എത്യോപ്യയിലായിരുന്ന കാലത്ത് അഭിഭാഷകരായിരുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് അദ്ദേഹം വളർന്നത്. സിനിമയെ ഗൗരവമായി കണ്ടിരുന്ന ഒരു നല്ല കലാകാരനെയാണ് സന്തോഷിന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്.
Story Summary: Noted Malayalam actor Santhosh K. Nayar passed away in a tragic car accident at Enathu, Pathanamthitta. Known for his villainous roles in over 100 films, his last appearance was in the recent hit ‘Mohiniyattam’.

