തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടി കയാദു ലോഹർ തന്റെ കൗമാരകാലത്തുണ്ടായ ഒരു ദുരനുഭവവും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചതെന്നും വെളിപ്പെടുത്തുന്നു (Kayadu Lohar). വിട്ടുവീഴ്ചയില്ലാത്ത തന്റെ നിലപാടുകളെക്കുറിച്ചും പ്രതികരണ രീതിയെക്കുറിച്ചും ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. സ്കൂൾ കാലഘട്ടത്തിൽ വഴിയിൽ വെച്ച് നിരന്തരം ശല്യം ചെയ്ത ആൺകുട്ടികളെ നേരിട്ട സംഭവമാണ് നടി പങ്കുവെച്ചത്.
തന്റെ അനുഭവം പുറത്തുപറയുന്നത് സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യവും പ്രചോദനവുമേകാൻ സഹായിക്കുമെന്ന് കയാദു പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികൾ ഒരിക്കലും നിശബ്ദരായിരിക്കരുതെന്നാണ് താരത്തിന്റെ പക്ഷം. സ്കൂളിലേക്ക് പോകുന്ന വഴിയിൽ ചില ആൺകുട്ടികൾ തന്നെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കയാദു ഓർക്കുന്നു. ആദ്യത്തെ രണ്ടു ദിവസങ്ങളിൽ പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി ക്ഷമിച്ചെങ്കിലും മൂന്നാം ദിവസവും ശല്യം തുടർന്നപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
വഴിയിൽ കിടന്ന ഒരു കല്ലെടുത്ത് ശല്യം ചെയ്തവന്റെ തലയ്ക്ക നേരെ എറിയുകയാണ് അന്ന് താൻ ചെയ്തതെന്ന് കയാദു വെളിപ്പെടുത്തി. ഏറുകൊണ്ട് അവന്റെ തലപൊട്ടി ചോര വന്നെങ്കിലും അവിടെ നിൽക്കാതെ താൻ വേഗത്തിൽ നടന്നുപോന്നു. ആ പ്രതികരണം അല്പം അക്രമാസക്തമായിപ്പോയോ എന്ന് അറിയില്ലെങ്കിലും, അത്തരം സാഹചര്യങ്ങളിൽ മിണ്ടാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് താരം വ്യക്തമാക്കി. ബാഹ്യരൂപം കണ്ട് താനൊരു പാവമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും എന്നാൽ അനീതി കണ്ടാൽ ശക്തമായി തിരിച്ചടിക്കണമെന്ന നിലപാടുകാരിയാണ് താനെന്നും കയാദു കൂട്ടിച്ചേർത്തു.
‘മുഗിൽപേട്ടെ’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെച്ച കയാദു ഇന്ന് സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമാണ്. ടൊവിനോ തോമസ് നായകനായ ‘പള്ളിചട്ടമ്പി’യാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജ് ചിത്രം ‘ദി പാരഡൈസ്’, ‘ഇദയം മുരളി’, ‘ഇമ്മോർട്ടൽ’, ‘താരം’, ‘മഞ്ചനത്തി’ എന്നിവയ്ക്ക് പുറമെ സൂര്യ നായകനാകുന്ന പുതിയ ഹോംബാലെ ചിത്രത്തിലും കയാദു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Story Summary: South Indian actress Kayadu Lohar shared a brave childhood memory where she physically retaliated against a roadside harasser during her school days. Encouraging young girls to speak up against harassment, she revealed that she hit a boy with a stone after being consistently troubled on her way to school.

