കൊച്ചി: കോൺഗ്രസിനുള്ളിൽ അടുത്ത മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). താൻ ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ലെന്നും ദീർഘകാലത്തെ കഷ്ടപ്പാടുകളിലൂടെയും പാർട്ടി പ്രവർത്തനങ്ങളിലൂടെയുമാണ് ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആർക്കും നേതാവാകാം. എന്നാൽ പാർട്ടിക്കു വേണ്ടി കഠിനാധ്വാനം ചെയ്ത് വന്ന തലമുറയാണ് തന്റേത്. സുപ്രഭാതത്തിൽ പൊട്ടി വീണതല്ല ഈ ചെന്നിത്തല,” അദ്ദേഹം ഓർമ്മിപ്പിച്ചു. കെഎസ് യു ട്രഷറർ ആയിരുന്ന കാലത്തെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. അന്ന് ആരും ഫണ്ട് കയ്യിൽ തന്നിരുന്നില്ലെന്നും, അത് വെറുമൊരു അലങ്കാര പദവി മാത്രമാണെന്ന് അന്ന് വി.എം. സുധീരൻ തമാശയായി പറഞ്ഞ കാര്യവും അദ്ദേഹം സ്മരിച്ചു.
വി.ഡി. സതീശന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്ന സംഭവത്തിൽ ചെന്നിത്തല നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലോഡ് ഷെഡിംഗ് ഇല്ലാത്ത പത്ത് വർഷം എന്നത് വെറും പൊള്ളയായ വാഗ്ദാനമാണെന്ന് തെളിഞ്ഞു. കേരളത്തിൽ ഇപ്പോൾ അപ്രഖ്യാപിത ലോഡ് ഷെഡിംഗാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് നേതൃത്വത്തിൽ തലമുറ മാറ്റവും നേതൃമാറ്റവും സജീവ ചർച്ചയാകുന്നതിനിടെയുള്ള ചെന്നിത്തലയുടെ ഈ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
Story Summary: Senior Congress leader Ramesh Chennithala asserted that his position in politics is the result of long-term hard work and not an overnight achievement. Speaking at an award ceremony in Kochi, he emphasized that he belongs to a generation that built the party through struggle, contrasting it with today’s social media-driven leadership. He also criticized the LDF government over “undeclared load shedding” in the state.

