ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ഭീകരാക്രമണം (Mali Terror Attack). തലസ്ഥാനമായ ബമാകോയിലെ കാറ്റി (Kati) വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിന് നേരെ ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും എല്ലാ വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു.
പുലർച്ചെയോടെ വിമാനത്താവളത്തിന് സമീപം ശക്തമായ വെടിവെയ്പ്പും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ നീക്കം. ബമാകോയ്ക്ക് പുറമെ മധ്യ മാലിയിലെ സെവരെ (Sevare), വടക്കൻ നഗരങ്ങളായ ഗാവോ (Gao), കിഡാൽ (Kidal) എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അജ്ഞാതരായ ഭീകരർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തിയതായി മാലിയൻ സൈന്യം സ്ഥിരീകരിച്ചു. അക്രമികളെ തുരത്താനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകര സംഘടനയേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സമീപ വർഷങ്ങളിൽ ജിഹാദി ഗ്രൂപ്പുകളുടെ സാന്നിധ്യം മാലിയിൽ ശക്തമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
Story Summary: Terrorists launched coordinated attacks on military bases across Mali, including the capital Bamako, early Saturday. The attack near Kati airport led to its temporary closure and the cancellation of all flights. Similar incidents were reported in Sevare, Gao, and Kidal. The Malian army has confirmed the situation and stated that counter-operations are underway to eliminate the attackers.

