തിരുവനന്തപുരം: യു.ഡി.എഫ് വൻവിജയം നേടിയതിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് (Kerala Next CM). എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചകൾ പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്ന് രാത്രിയോ നാളെ രാവിലെയോ പാർട്ടി അധ്യക്ഷന് സമർപ്പിക്കും.
കെ.സി വേണുഗോപാലിന് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് ഹൈക്കമാൻഡ് വിലയിരുത്തുമ്പോൾ, വി.ഡി സതീശനായി ഘടകകക്ഷികൾ ഒന്നടങ്കം രംഗത്തെത്തിയത് തീരുമാനത്തെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. മുസ്ലിം ലീഗ് നേരിട്ട് സതീശന്റെ പേര് നിർദ്ദേശിച്ചപ്പോൾ, സിറ്റിംഗ് എം.എൽ.എ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലൂടെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം കെ.സി.യെ പരോക്ഷമായി എതിർത്തു.
കെ.സി വേണുഗോപാൽ പക്ഷം 45 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഹൈക്കമാൻഡിലെ സ്വാധീനമാണ് പ്രധാന കരുത്ത്. 35 എം.എൽ.എമാരുടെ പിന്തുണയും ഘടകകക്ഷികളുടെ ഉറച്ച പിന്തുണയുമാണ് വി.ഡി സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ.പൊതുജനവികാരം തനിക്കൊപ്പമാണെന്നും സതീശൻ വാദിക്കുന്നു.അതേസമയം ,രമേശ് ചെന്നിത്തല പക്ഷം: 23 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് മത്സരരംഗത്തുണ്ട്.
ശനിയാഴ്ച വി.ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. ഘടകകക്ഷികളുടെ കടുത്ത എതിർപ്പ് അവഗണിച്ച് തീരുമാനമെടുത്താൽ സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഭിന്നതയുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൈക്കമാൻഡിന് മുന്നിലുണ്ട്. തെരുവിലേക്ക് പടർന്ന വി.ഡി പക്ഷത്തിന്റെ പ്രതിഷേധവും നിർണ്ണായകമാകും.
Story Summary: The race for Kerala’s next Chief Minister intensifies as AICC observers return to Delhi after meeting UDF MLAs and allies. While K.C. Venugopal claims majority support among MLAs, allies like IUML are firmly backing V.D. Satheesan, leaving the high command in a dilemma.

