ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ ഏപ്രിൽ 18 മുതൽ സൗദി അറേബ്യയിൽ എത്തിത്തുടങ്ങും. ഹജ്ജ് കമ്മിറ്റി വഴിയുള്ളവരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള തീർത്ഥാടകരും 18-ന് തന്നെ യാത്ര തിരിക്കുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ അറിയിച്ചു.(Hajj pilgrimage from India begins on April 18th)
ഇത്തവണ ഇന്ത്യയിൽ നിന്ന് ആകെ 1,75,025 തീർത്ഥാടകരാണ് ഹജ്ജിനെത്തുന്നത്. ഹജ്ജ് കമ്മിറ്റി വഴി: 1,22,518 പേർ, സ്വകാര്യ ഗ്രൂപ്പുകൾ വഴി: 52,507 പേർ എന്നിങ്ങനെയാണിത്. കഴിഞ്ഞ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി 10,000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ അത് അരലക്ഷത്തിലധികമായി വർധിച്ചു എന്നത് ശ്രദ്ധേയമാണ്.
ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ആദ്യ സംഘം 18-ന് തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. അസീസ് വ്യക്തമാക്കി. തീർത്ഥാടകർക്കുള്ള താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

