വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുണ്ടായ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. നാസിർ ബെസ്റ്റ് (21) എന്ന യുവാവാണ് യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. താൻ ‘യേശുക്രിസ്തു’ ആണെന്ന് വിശ്വസിച്ചിരുന്ന ഇയാൾ കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരമാണ് വൈറ്റ് ഹൗസ് പരിസരത്തെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.(White House Shooting, Gunman Claiming To Be Jesus Christ Shot Dead Outside White House Amid Donald Trump Iran Talks)
വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ ഉലാത്തിയ നാസിർ ബെസ്റ്റ്, പെട്ടെന്ന് കൈവശമുണ്ടായിരുന്ന റിവോൾവർ പുറത്തെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. അക്രമി സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിവെപ്പിനിടയിൽ വഴിപോക്കനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട നിർണായക നയതന്ത്ര ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുറത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് സമുച്ചയം താൽക്കാലികമായി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 30 മിനിറ്റിനു ശേഷമാണ് ലോക്ക്ഡൗൺ പിൻവലിച്ചത്.
കൊല്ലപ്പെട്ട നാസിർ ബെസ്റ്റിന് മുൻപും ഫെഡറൽ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു. വൈറ്റ് ഹൗസിന്റെ നിയന്ത്രിത മേഖലകളിൽ സ്ഥിരമായി ചുറ്റിത്തിരിഞ്ഞിരുന്ന ഇയാൾക്കെതിരെ മുൻപ് കോടതി വിലക്കുണ്ടായിരുന്നു. 2025 ജൂണിൽ വൈറ്റ് ഹൗസ് പരിസരത്തെ ഗതാഗതം തടസ്സപ്പെടുത്തിയതിനും, തുടർന്ന് ജൂലൈയിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിയന്ത്രിത മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിനും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് കസ്റ്റഡിയിലായ സമയത്ത്, “താൻ യേശുക്രിസ്തുവാണെന്നും അറസ്റ്റ് ചെയ്യപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും” ഇയാൾ വിചിത്രമായ മൊഴി നൽകിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
വെടിവെപ്പുണ്ടായ സമയത്ത് വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിൽ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്ന ന്യൂസ് ലേഖിക ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ ജീവനഭയത്തോടെയാണ് പ്രതികരിച്ചത്. നിരവധി വെടിയൊച്ചകൾ കേട്ടതായും ഉടൻ തന്നെ പ്രസ് ബ്രീഫിംഗ് റൂമിലേക്ക് ഓടിക്കയറാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായും അവർ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സംഭവത്തെ തുടർന്ന് എഫ്ബിഐയും സീക്രട്ട് സർവീസും സംയുക്തമായി അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
Story Summary
A 21-year-old gunman identified as Nasire Best, who allegedly believed he was Jesus Christ, was shot dead by US Secret Service personnel after opening fire outside a White House checkpoint on Saturday. The incident took place while President Donald Trump was inside working on Middle East peace discussions, triggering a brief lockdown. Investigators revealed that the suspect had a history of psychiatric issues and prior arrests for trespassing near the presidential complex.

