കൊച്ചി: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്കുള്ള താൽക്കാലിക സ്റ്റേ ഹൈക്കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി (Shuhaib murder case trial stay extended High Court). കേസിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവിനെക്കൂടി കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അടിയന്തര ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ പുതിയ നടപടി.
തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നടന്നു വരുന്ന വിചാരണ നടപടികൾ തിങ്കളാഴ്ച (ഇന്ന്) വരെയായിരുന്നു മുൻപ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. വിചാരണ കോടതി തങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും, മുൻവിധിയോടെയാണ് സംസാരിക്കുന്നതെന്നും ഉൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് പ്രതികൾ വിചാരണാ കോടതിക്കെതിരെ ഹൈക്കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
വിചാരണാ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതിഭാഗം നൽകിയ ഹർജി നേരത്തെ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. കോടതി മാറ്റത്തിനായി ഇതേ കോടതിയിൽ ആദ്യം ഹർജി നൽകിയെങ്കിലും ആവശ്യമായ സത്യവാങ്മൂലം കൃത്യമായി സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി അത് നിരസിക്കുകയായിരുന്നു. പിന്നീട് സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും കോടതി അത് രണ്ടാമതും തള്ളുകയായിരുന്നു.
ഷുഹൈബ് വധക്കേസിലെ വിചാരണാ നടപടികൾ പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടയിലാണ് കോടതി മാറ്റ ഹർജിയുമായി പ്രതികൾ വീണ്ടും രംഗത്തെത്തിയത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹർജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹർജി നിലനിൽക്കുന്നതിനാൽ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ ആരും തന്നെ തയ്യാറായിരുന്നില്ല.
സാക്ഷി വിസ്താരം തുടർച്ചയായി തടസപ്പെടുത്തുന്നതും വിചാരണ കാലതാമസം വരുത്തുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കടുത്ത ഭാഷയിലാണ് നേരിട്ടത്. പ്രതികൾ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ അഡീഷണൽ സെഷൻസ് കോടതി, കേസിലെ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി അടിയന്തരമായി ഉത്തരവിട്ടിരുന്നു. എന്നാൽ, വിചാരണ കോടതിയുടെ ഈ ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികൾക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്. മെയ് 18 മുതൽ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ ഷുഹൈബ് വധക്കേസിന്റെ വിചാരണ തുടർച്ചയായി നടന്നു വരികയായിരുന്നു.
Story Summary: The Kerala High Court extended the stay on the trial of the Mattannur Shuhaib murder case for one more week and impleaded Shuhaib’s father in the case. The decision comes on a plea filed by accused including Akash Thillankeri, who alleged bias by the trial court. Earlier, the Additional Sessions Court had dismissed their plea to transfer the case, and the High Court had previously stayed the cancellation of the bail of 17 accused.

