ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ്യമപ്രവർത്തകനെ ഒരു സംഘം അക്രമികൾ പിന്തുടർന്ന് വെട്ടിക്കൊന്നു. മാധ്യമപ്രവർത്തകനായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ വി.കോട്ട ടൗണിൽ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് സംഭവം.(Andhra Pradesh Journalist who went out on Morning Walk Chased And Stabbed To Death)
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ചിറ്റൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രഭാതസവാരി നടത്തുകയായിരുന്ന റെഡ്ഡിയെ ബൈക്കിലെത്തിയ അക്രമിസംഘം പിന്തുടരുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം വെട്ടേറ്റ റെഡ്ഡി രക്തം വാർന്നാണ് മരിച്ചത്. മൃതദേഹത്തിന് സമീപം മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
സംഭവത്തിൽ പത്തോളം പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ചിറ്റൂർ എസ്പി തുഷാർ ദുഡി അറിയിച്ചു. പ്രതികളെ പിടികൂടാനായി ആറ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണോ അതോ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇന്റലിജൻസ് വിഭാഗവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാധ്യമപ്രവർത്തകന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ വിവിധ മാധ്യമ സംഘടനകളും സിവിൽ സൊസൈറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

