പത്തനംതിട്ട: കനത്ത മഴയിൽ പ്രളയസമാനമായ നാശനഷ്ടങ്ങൾ നേരിട്ട പത്തനംതിട്ട റാന്നിയിൽ പ്രളയജലം പൂർണമായി ഇറങ്ങി. പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നത് പ്രദേശവാസികൾക്ക് ആശ്വാസമായെങ്കിലും, വെള്ളം കയറി കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉത്പന്നങ്ങൾ നശിച്ചതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്കുണ്ടായിരിക്കുന്നത്.(Floodwaters Recede In Ranni Traders Face Severe Losses Sabarimala Pilgrims Alerted)
നാശനഷ്ടങ്ങൾ കണക്കാക്കാനും ചെളി നിറഞ്ഞ കടകൾ വൃത്തിയാക്കാനുമുള്ള ശ്രമങ്ങളിലാണ് വ്യാപാരികൾ. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. അതിനിടെ, നിറപുത്തരി മഹോത്സവത്തിനായി ഇന്ന് വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പമ്പയിലെ ജലനിരപ്പും കാലാവസ്ഥയും നിരീക്ഷിച്ചാകും തീർത്ഥാടകരെ കടത്തിവിടുക. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Story Summary
Floodwaters have fully receded in Ranni, Pathanamthitta, leaving local traders with losses worth crores. As the state remains under high alert with an Orange Alert issued for 12 districts, the Travancore Devaswom Board has issued a strict safety advisory for Sabarimala pilgrims ahead of the Nira Puthari festival.


