കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കലും സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം ‘അടഞ്ഞ അധ്യായ’മാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഓരോ ദിവസവും മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(V Kunhikrishnan is a closed chapter, no public debate will be held, says MV Govindan)
ടി.ഐ. മധുസൂദനൻ എംഎൽഎയെ പരസ്യ സംവാദത്തിന് കുഞ്ഞികൃഷ്ണൻ വെല്ലുവിളിച്ചിട്ടുണ്ടെങ്കിലും അത് ഏറ്റെടുക്കാനോ സംവാദം നടത്താനോ പാർട്ടി തയ്യാറല്ല. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ വിമർശനങ്ങൾക്ക് മറുപടിയായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നാളെ വാർത്താ സമ്മേളനം നടത്തും. ഫണ്ട് വിനിയോഗം സംബന്ധിച്ച കൃത്യമായ കണക്കുകൾ പാർട്ടി അവിടെ അവതരിപ്പിക്കുമെന്നാണ് സൂചന.
ഫണ്ട് വെട്ടിപ്പ് ആരോപണം ഒരു പ്രാദേശിക പ്രശ്നം മാത്രമാണെന്നും സംസ്ഥാന നേതൃത്വത്തിന് ഇതിൽ ആശങ്കയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് എത്തിയ ജനക്കൂട്ടത്തിൽ പാർട്ടിക്കാരില്ലെന്നും രാഷ്ട്രീയ ശത്രുക്കളാണ് അവിടെ ഒത്തുകൂടിയതെന്നുമാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

