ബംഗളൂരു: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച കർണാടക സർക്കാർ മാറ്റിവെച്ചു (Cauvery water dispute). നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷമല്ല ഉള്ളതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ചർച്ച നടത്തേണ്ട പുതിയ തീയതി പിന്നീട് തീരുമാനിക്കും.
കാവേരി ജല ക്രമീകരണ സമിതി (CWRC) തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ ഉത്തരവിട്ടതിനെ തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ഇതിനായി ബംഗളൂരുവിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ വെച്ച് തടയുമെന്ന് വിവിധ കന്നഡ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ സംസ്ഥാനവ്യാപകമായി ബന്ദിനും കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തു. അതിർത്തി പ്രദേശങ്ങളിലും ബെംഗളൂരുവിലും വരുംദിവസങ്ങളിൽ സുരക്ഷ ശക്തമാക്കാനാണ് കർണാടക പോലീസിന്റെ തീരുമാനം.
Story Summary: The Karnataka government has postponed the crucial bilateral meeting with the Tamil Nadu Chief Minister regarding the Cauvery water-sharing dispute due to favorable conditions lacking. Amid escalating protests against the Cauvery Water Regulation Committee’s order, Kannada organizations have called for a state-wide bandh on August 13.


