കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.(Shimjitha in police custody in Deepak’s death case, evidence collection will be conducted on the bus)
ആരോപണത്തിന് ആസ്പദമായ വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസ്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. താൻ ഉന്നയിച്ച ലൈംഗികാരോപണ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞു. “വെറുതെ ഒന്നും പറയില്ലല്ലോ” എന്നായിരുന്നു ഷിംജിതയുടെ പ്രതികരണം.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നേരിട്ടുവെന്നായിരുന്നു ഷിംജിതയുടെ പരാതി. എന്നാൽ ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. യാത്രയ്ക്കിടെ അസ്വാഭാവികമായ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.



