ചണ്ഡിഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു (Punjab Sangrur BJP Office Attack). സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട റാണാ ഭായ് എന്നയാളാണ് പ്രതികളെ ഉപയോഗിച്ച് ആക്രമണം നടത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
ബിജെപി ഓഫീസിന് നേരെ ആക്രമണം നടത്തി അതിന്റെ ദൃശ്യങ്ങൾ അയച്ചാൽ 2,200 രൂപ പ്രതിഫലം നൽകാമെന്ന് റാണാ ഭായ് വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ആക്രമണം നടത്തിയ ശേഷവും വാഗ്ദാനം ചെയ്ത പണം ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന സ്കൂട്ടറും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ 2.35 ഓടെയാണ് സംഭവം നടന്നത്. ഫ്യൂസ് ഘടിപ്പിച്ച പെട്രോൾ ബോംബ് ബിജെപി ഓഫീസിന് നേരെ എറിഞ്ഞ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച റാണാ ഭായ് വിദേശത്താണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പ്രതികളും റാണാ ഭായിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും സമൂഹമാധ്യമ ബന്ധങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Story Summary:
Two people have been arrested in connection with the petrol bomb attack on a BJP office in Punjab’s Sangrur district. Police suspect that a person known as Rana Bhai, who is reportedly abroad, arranged the attack through social media contacts.


