കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ നിലവിൽ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സാമൂഹ്യമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലെ അഭിമുഖങ്ങളിലൂടെയും ലക്ഷ്മിപ്രിയ തന്നെ അധിക്ഷേപിക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. എന്നാൽ പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ കുറ്റകൃത്യത്തിന്റെ ഘടകങ്ങൾ ഇല്ലെന്ന നിലപാടാണ് പാലാരിവട്ടം പൊലീസ് റിപ്പോർട്ടിൽ സ്വീകരിച്ചത്.
പൊലീസിന്റെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം, പരാതിക്കാരിയായ അൻസിബയുടെ വാദം നേരിട്ട് കേൾക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 29ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അൻസിബയുടെ മൊഴി രേഖപ്പെടുത്തും.
കേസെടുക്കാനാകില്ലെന്ന പാലാരിവട്ടം പൊലീസിന്റെ നിലപാടിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. പൊലീസും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിനിടെ, മലയാള സിനിമാ സംഘടനയുമായി ബന്ധപ്പെട്ട അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ ഹർജിയിൽ നടൻ രമേശ് പിഷാരടി തന്റെ നിലപാട് കോടതിയെ അറിയിച്ചു. അഡ്‌ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും അതിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണെന്നാണ് ശ്വേത മേനോന്റെ ഹർജിയിലെ പ്രധാന ആരോപണം. ഈ കേസിൽ കക്ഷിചേരാൻ അൻസിബയും കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Summary:
A court has observed that there are currently no grounds to register an FIR on actress Ansiba Hassan’s complaint against actress Lakshmipriya. The court will record Ansiba’s statement on August 29 before deciding on further proceedings.


