തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും പ്രവർത്തിക്കുക.
പുതിയ ക്രമീകരണത്തോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) നിലവിലെ രൂപത്തിൽ നിലനിൽക്കില്ല. സംഘടനയുടെ ഘടനയും അംഗത്വവും പുനഃസംഘടിപ്പിച്ചാണ് സർക്കാർ നടപടി.
ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് അസോസിയേഷന്റെ ഭാഗമാകും. എസ്.ഐ മുതൽ ഐ.പി.എസ് അല്ലാത്ത എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിൽ അംഗങ്ങളായിരിക്കും.
നിലവിലെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇനി മുതൽ കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായി അറിയപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരാനിടയുള്ള ഭരണപരവും നടപടിക്രമപരവുമായ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിക്കായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary:
The Kerala Home Department has restructured police associations, reducing them to two organizations. The government has also redefined membership criteria and empowered the State Police Chief to resolve issues arising from the reorganization.


