ഇസ്‌ലാമാബാദ്: പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടെ പാക് അധീന കശ്മീരിൽ (PoK) നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് 14,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത് (Pakistan Occupied Kashmir Elections). വോട്ടെടുപ്പിനിടെ അക്രമസാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിലെ 53 അംഗ നിയമസഭയിൽ 45 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ത്രീകൾ, സാങ്കേതിക വിദഗ്ധർ, മതപ്രതിനിധികൾ എന്നിവർക്കായി എട്ട് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. ജൂലൈ 27ന് മിർപൂർ ഡിവിഷനിലെ 13 മണ്ഡലങ്ങളിലേക്കും, ഓഗസ്റ്റ് 2ന് മുസാഫറാബാദ് ഡിവിഷനിലെ ഒമ്പത് മണ്ഡലങ്ങളിലേക്കും അഭയാർഥികൾക്കായി സംവരണം ചെയ്ത 12 മണ്ഡലങ്ങളിലേക്കും, ഓഗസ്റ്റ് 10ന് പൂഞ്ച് ഡിവിഷനിലെ 11 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി പാക് അധീന കശ്മീരിൽ വ്യാപക പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലായിരുന്നു സമരം. 1947ന് ശേഷം പാക് അധീന കശ്മീരിൽ കുടിയേറിയ അഭയാർഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭാ സീറ്റുകൾ ഒഴിവാക്കണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് കഴിഞ്ഞ മാസം പാകിസ്ഥാൻ സർക്കാർ JAACയെ നിരോധിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ചുമതലയിലുള്ള 14,000 പൊലീസ് ഉദ്യോഗസ്ഥരിൽ 30 ശതമാനം പേർക്ക് ആയുധങ്ങളും ബാക്കിയുള്ളവർക്ക് കലാപനിയന്ത്രണ ഉപകരണങ്ങളും നൽകിയിട്ടുണ്ടെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സഖ്യത്തിലെ പ്രധാന ഘടകങ്ങളായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (PML-N)യും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (PPP)യും പരസ്പരം മത്സരിക്കുകയാണ്. അതേസമയം മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (PTI) തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. ജമ്മു-കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടാണ് ഇന്ത്യ ആവർത്തിക്കുന്നത്. ഈ പ്രദേശത്തിന്റെ ഒരു ഭാഗം പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും ന്യൂഡൽഹി വ്യക്തമാക്കുന്നു. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങൾ ഇസ്‌ലാമാബാദിന്റെ ദീർഘകാല ഭരണപരമായ വീഴ്ചകളുടെയും ജനങ്ങളോടുള്ള അടിച്ചമർത്തലിന്റെയും ഫലമാണെന്ന് ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെയും ഇന്ത്യ അപലപിച്ചിരുന്നു.
Summary: Legislative elections have begun in Pakistan-occupied Kashmir amid heightened security following weeks of unrest. Pakistan has deployed 14,000 police personnel, while India has reiterated that the entire region of Jammu & Kashmir and Ladakh is an integral part of the country.


