ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നുവെന്ന് പറയുന്നത് (Germany doctor appointment delay). ഭർത്താവായ ശിവത്തിന് കണ്ണിൽ അണുബാധ ഉണ്ടായതോടെയാണ് ആരോഗ്യസംവിധാനത്തിന്റെ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചതെന്ന് സിമ്രാൻ പറയുന്നു. തുടക്കത്തിൽ വേഗത്തിൽ ചികിത്സ ലഭിക്കുമെന്ന് കരുതിയെങ്കിലും, ഡോക്ടറെ നേരിൽ കാണുന്നതുവരെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്നുവെന്നാണ് അവരുടെ
വിശദീകരണം.
ആദ്യം അവർ എമർജൻസി വിഭാഗത്തിൽ എത്തിയെങ്കിലും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. വീട്ടിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ ദൂരെയുള്ള ആശുപത്രിയിലെത്തിയ ശേഷവും ഉടൻ ചികിത്സ ലഭിച്ചില്ല. ഒടുവിൽ ഡോക്ടറെ കാണാൻ ലഭിച്ച അപ്പോയിന്റ്മെന്റ് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നുവെന്നാണ് സിമ്രാൻ വീഡിയോയിൽ പറയുന്നത്. ഉയർന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയവും നികുതിയും അടയ്ക്കുന്ന രാജ്യമായിട്ടും ഡോക്ടറെ കാണാൻ ഇത്രയും പ്രയാസമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറയുന്നു. അപ്പോയിന്റ്മെന്റ് ലഭിച്ച ശേഷവും ആശുപത്രിയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നത് നിരാശയുണ്ടാക്കിയെന്നും സിമ്രാൻ വ്യക്തമാക്കി. ജർമനിയിലേക്ക് മാറുന്നതിന് മുമ്പ് മനസ്സിലുണ്ടായിരുന്ന പ്രതീക്ഷകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവിതെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇന്ത്യയിലെ ആരോഗ്യസംവിധാനത്തിന്റെ ലഭ്യതയെ പലരും പ്രശംസിച്ചു. ഇന്ത്യയിൽ പല ആശുപത്രികളിലും അതേ ദിവസം തന്നെ ഡോക്ടറെ കാണാൻ കഴിയുമെന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലർ സർക്കാർ ആശുപത്രികളിൽ വളരെ കുറഞ്ഞ ചെലവിൽ വേഗത്തിൽ ചികിത്സ ലഭിച്ച അനുഭവങ്ങളും പങ്കുവെച്ചു. അതേസമയം, വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായകരമാണെന്നും നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.


