ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് എത്തി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിലുള്ള സമരം, സോനം വാങ്ചുക്കിന്റെ 26 ദിവസം നീണ്ട നിരാഹാര സമരം, പ്രതിപക്ഷ സമ്മർദ്ദം എന്നിവയാണ് ആഴ്ചകളായി നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്. പരീക്ഷാ ക്രമക്കേടിൽ നിന്ന് മന്ത്രിയുടെ രാജിവരെ സംഭവിച്ച പ്രധാന ഘട്ടങ്ങൾ ഇങ്ങനെ. (NEET Exam Controversy)
ഘട്ടം ഒന്ന്: നീറ്റ് പരീക്ഷയും ചോദ്യപേപ്പർ ചോർച്ചയും
2026 മെയ് 3: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രാജ്യത്തെ 5432 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 22 ലക്ഷം മെഡിക്കൽ പ്രവേശനാർഥികൾക്കായി നീറ്റ്-യുജി പരീക്ഷ നടത്തി.
മെയ് 6-8: എൻക്രിപ്റ്റഡ് ചാറ്റ് നെറ്റ്‌വർക്കുകൾ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യഥാർഥ പരീക്ഷാ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള “ഗസ് പേപ്പർ” പ്രചരിച്ചതോടെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിച്ചു.
മെയ് 12: നീറ്റ്-യുജി പരീക്ഷ എൻടിഎ റദ്ദാക്കി. അന്വേഷണം കേന്ദ്ര ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് (സിബിഐ) കൈമാറി.
മെയ് 15: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷാ ക്രമക്കേട് അംഗീകരിച്ചു. ചോർച്ചയുമായി ബന്ധപ്പെട്ട ചില അധ്യാപകരെ പരാമർശിച്ച് “രക്ഷകരായി നിന്നവർ തന്നെ വേട്ടക്കാരായി മാറി” എന്നും അദ്ദേഹം പ്രതികരിച്ചു.
മെയ് 16: ബോസ്റ്റൺ സർവകലാശാലാ ബിരുദധാരിയായ അഭിജീത് ദീപ്കെ പരിഹാസ രൂപത്തിൽ “കോക്രോച്ച് ജനതാ പാർട്ടി” (സിജെപി) എന്ന സംഘടന ആരംഭിച്ചു.
മെയ് 21: ദിവസങ്ങൾക്കുള്ളിൽ തന്നെ സിജെപിയുടെ സോഷ്യൽ മീഡിയ പിന്തുണ വൻതോതിൽ വർധിച്ചു.
ജൂൺ 6: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ അഭിജീത് ദീപ്കെ ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ആദ്യ തെരുവ് പ്രതിഷേധത്തിന് നേതൃത്വം നൽകി.
ജൂൺ 11: പരീക്ഷാ പരിഷ്കാരങ്ങളും ബാധിത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സിജെപി അഞ്ച് ആവശ്യങ്ങളടങ്ങിയ പ്രഖ്യാപനം പുറത്തിറക്കി.
ഘട്ടം രണ്ട്: ജന്തർ മന്ദർ സമരവും വാങ്ചുക്കിന്റെ നിരാഹാരവും
ജൂൺ 20: സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ജന്തർ മന്ദറിൽ സിജെപി അനിശ്ചിതകാല സമരം ആരംഭിച്ചു.
ജൂൺ 21: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് പുനഃപരീക്ഷ നടത്തി.
ജൂൺ 25-28: ജെൻ-സെഡ് വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ പേർ സിജെപി പ്രതിഷേധവുമായി ചേർന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാന ആവശ്യമായി മാറി.
ജൂൺ 28: പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തകനുമായ സോനം വാങ്ചുക് ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ജൂലൈ 9: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് സമാധാനപരമായ മാർച്ച് നടത്തുമെന്ന് വാങ്ചുക് പ്രഖ്യാപിച്ചു.
ജൂലൈ 18: ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.
ഘട്ടം മൂന്ന്: പാർലമെന്റ് മാർച്ചും സർക്കാർ നീക്കങ്ങളും
ജൂലൈ 20: സിജെപിയുടെ നേതൃത്വത്തിൽ “സൻസദ് ചലോ” മാർച്ച് നടത്തി. ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത പ്രതിഷേധത്തിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ജൂലൈ 23: പ്രതിഷേധം 30 നഗരങ്ങളിലേക്ക് വ്യാപിച്ചതായി സിജെപി അറിയിച്ചു. സാഹചര്യം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ ചോർച്ച തടയാൻ കർശന നിയമനിർമാണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.
ജൂലൈ 24: 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, പരീക്ഷാ സംവിധാനത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തുക തുടങ്ങിയ ഉറപ്പുകൾ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.
എന്നാൽ ധർമേന്ദ്ര പ്രധാൻ്റെ രാജി എന്ന പ്രധാന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കി.
ഘട്ടം നാല്: ധർമേന്ദ്ര പ്രധാൻ്റെ രാജി
ജൂലൈ 25 രാവിലെ: വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യമാണെന്ന് സിജെപി വ്യക്തമാക്കി. ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സംഘടന പ്രഖ്യാപിച്ചു.
ജൂലൈ 25 ഉച്ചയ്ക്ക്: ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും പിന്നാലെ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
യുവാക്കളുടെ ഭാവി സംരക്ഷിക്കാനും നിലവിലെ സാഹചര്യത്തിൽ തെറ്റായ ശക്തികൾ മുതലെടുക്കുന്നത് ഒഴിവാക്കാനുമാണ് രാജി സമർപ്പിച്ചതെന്ന് ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു.
35 ദിവസത്തിലേറെ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിലാണ് കേന്ദ്ര സർക്കാരിലെ നിർണായക രാഷ്ട്രീയ മാറ്റം ഉണ്ടായത്. എന്നാൽ നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കൽ, പൊലീസിന്റെ മാപ്പ് തുടങ്ങിയ മറ്റ് ആവശ്യങ്ങൾ ഇനിയും പരിഹരിക്കാനുണ്ടെന്നാണ് സിജെപി വ്യക്തമാക്കുന്നത്.
Summary: A detailed timeline of the 2026 NEET-UG paper leak controversy, student protests led by CJP, Sonam Wangchuk’s hunger strike, government negotiations, and Union Education Minister Dharmendra Pradhan’s resignation.


