ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി നടി രാഖി സാവന്ത് ( Rakhi Sawant NEET Protest Support). വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ കടുത്ത വിമർശനം ഉന്നയിച്ച രാഖി, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യത്യസ്തമായ പ്രതിഷേധ പ്രകടനവുമായാണ് രാഖി രംഗത്തെത്തിയത്. ചുവപ്പ് നിറം പുരട്ടിയ സാനിറ്ററി പാഡ് പുറത്തെടുത്ത താരം, വിദ്യാർഥികൾക്കെതിരെ അതിക്രമം നടത്തിയവർക്കെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായാണ് ഇത് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു.
വിദ്യാർഥികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർ രാജിവയ്ക്കണമെന്നും രാജ്യത്തിന്റെ ഭാവിയായ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രാഖി പ്രതികരിച്ചു. നിലവിലെ സർക്കാരിന് വോട്ട് നൽകിയതിൽ തനിക്ക് ഖേദമുണ്ടെന്നും അവർ വ്യക്തമാക്കി.
ജന്തർ മന്തറിലെ പ്രതിഷേധത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും പിന്തുണക്കാരും എത്തിയത് അധികാരികളെ ആശങ്കപ്പെടുത്തിയെന്നും രാഖി പറഞ്ഞു. പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയ താരം, ജനങ്ങൾക്കാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കാനും മാറ്റാനും പരമാധികാരമെന്നും ഓർമിപ്പിച്ചു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും രാഖി രൂക്ഷ വിമർശനം ഉന്നയിച്ചു. നീറ്റ് പരീക്ഷയിലെ ആരോപണങ്ങളും വിദ്യാർഥികളുടെ പ്രതിഷേധവും രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.
Summary: Actress Rakhi Sawant has expressed support for students protesting against alleged NEET irregularities at Delhi’s Jantar Mantar. She criticized the police action against protesters and demanded accountability from the government.


