ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളിൽ ആഭ്യന്തര കൂടിയാലോചനകൾ നടത്തിയ ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് സിജെപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും അറിയിച്ചു.(CJP JP Nadda meeting, Government Holds Second Round Of Talks With CJP)
മധ്യ ഡൽഹിയിൽ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് പങ്കെടുത്തത്. പരീക്ഷാ പരിഷ്കാരങ്ങൾക്കായി 5 നിർദ്ദേശങ്ങളും 3 പ്രധാന ആവശ്യങ്ങളുമാണ് സിജെപി മുന്നോട്ടുവെച്ചത്. സമരക്കാരുടെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയതായി സിജെപി അറിയിച്ചു.
പരീക്ഷാ അട്ടിമറിയും റദ്ദാക്കലും മൂലം ഉണ്ടായ മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക. പ്രതിഷേധത്തിൽ പങ്കെടുത്ത സമാധാനകാംക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ എടുത്ത എഫ്.ഐ.ആറുകളും കേസ് നടപടികളും പൂർണ്ണമായും പിൻവലിക്കുക. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന തങ്ങളുടെ പ്രാഥമിക ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സിജെപി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തിയ ശേഷം നാളെ ഉച്ചയോടെ നിലപാട് അറിയിക്കാമെന്ന് മന്ത്രിമാർ വ്യക്തമാക്കിയതായി സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.
Story Summary
The Union government held a second two-hour meeting with Cockroach Janta Party (CJP) representatives regarding the NEET paper leak row. While the government gave in-principle approval to compensate families of deceased aspirants and withdraw FIRs against protesting students, a decision on Education Minister Dharmendra Pradhan’s resignation is expected during Saturday’s follow-up talks.


