കണ്ണൂർ: യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തനിക്കെതിരെ തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാർത്തകൾ നൽകിയ ചിലർ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.(PK Sreemathi To File Defamation Case Over Fake News And Cyber Defamation)
ആരോടും ക്ഷമിക്കാൻ തയ്യാറല്ലെന്നും ഇത്തരക്കാർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അവർ വ്യക്തമാക്കി. പലരും വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ വാർത്തകൾ സൃഷ്ടിച്ച് സമൂഹത്തിൽ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമം നടന്നത്. ഏതോ ഒരു എം.എൽ.എയുടെ ഭാര്യ എന്ന നിലയിൽ താൻ ഫാമിലി പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലാണ് ആരോപണങ്ങൾ പ്രചരിപ്പിച്ചത്. തനിക്കെതിരെ നടക്കുന്ന ഇല്ലാത്ത പ്രചാരണങ്ങൾ കുടുംബത്തിനും വ്യക്തിപരമായ അന്തസ്സിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും ഇത് കാലങ്ങളായി തുടരുന്ന വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു. വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചവർക്കെതിരെയും വ്യക്തിഹത്യ നടത്തിയവർക്കെതിരെയും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും സ്പീക്കർക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
Story Summary
CPM Central Committee member P.K. Sreemathi announced legal action and defamation suits against those spreading fake news and malicious rumors about her on YouTube and social media. Denying baseless claims regarding family pensions and previous controversies, she confirmed filing official complaints with the Chief Minister, Home Minister, and DGP.


