പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറും. വരുന്ന സെപ്റ്റംബറോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(France Banning Social Media For Children Under 15 Years Old)
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് പ്രസിഡന്റ് എക്‌സിലൂടെ സ്ഥിരീകരിച്ചു. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം നാഷണൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 81-നെതിരെ 279 വോട്ടുകൾക്കാണ് ബില്ല് പാസ്സായത്. നിയമം പാസ്സായെങ്കിലും ഘട്ടംഘട്ടമായിട്ടായിരിക്കും നിരോധനം നടപ്പിലാക്കുക.
2026 സെപ്റ്റംബർ 1 മുതൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ അനുമതിയുണ്ടാകില്ല. 2027 ജനുവരി മുതൽ നിലവിലുള്ള 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എല്ലാ അക്കൗണ്ടുകളും പൂർണ്ണമായി ബ്ലോക്ക് ചെയ്യും. നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ ഫ്രാൻസിലെ മുഴുവൻ ഉപയോക്താക്കളും തങ്ങളുടെ പ്രായം വെരിഫൈ ചെയ്യേണ്ടി വരും. പ്രായപരിശോധനയ്‌ക്കുള്ള സാങ്കേതികവിദ്യകൾ നിലവിലുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നും ഡിജിറ്റൽ മിനിസ്റ്റർ ആൻ ലെ ഹെനാഫ് അറിയിച്ചു. പ്രായപരിധി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും.
സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ ഹൈസ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാനുള്ള നിർദ്ദേശവും പുതിയ നിയമത്തിലുണ്ട്. കൗമാരക്കാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ആപ്പുകൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കഴിഞ്ഞ വർഷം ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് ഓസ്‌ട്രേലിയ ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നു.
Story Summary
France is set to become the first EU country to ban social media for children under 15 after its Parliament approved new legislation. The law will be implemented in phases starting September 1, with existing accounts of under-15s to be blocked by January 2027.


