കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ നടത്തുന്ന വിദ്യാർത്ഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെയും അടിച്ചമർത്തലുകളെയും രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ് രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളോട് പോലീസ് സ്വീകരിച്ച ക്രൂരമായ സമീപനം ജനാധിപത്യപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.(Tovino Thomas Criticises Police Action On CJP Student Protest In Delhi)
ഭാവി തലമുറയെ അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ചവിട്ടിത്താഴ്ത്തുന്നതിന് തുല്യമാണെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു. വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും മനുഷ്യത്വത്തിലും സമാധാനത്തിലുമാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ എന്തെങ്കിലും വസ്തുവകകൾ നശിപ്പിച്ചോ? അവർ അക്രമത്തിലേക്ക് തിരിഞ്ഞോ? ഇതിന് അവരെ അർഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ ഹൃദയപൂർവ്വം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല. മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇതാണ്. ഇനി എന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവരോട്, നിങ്ങളേക്കാൾ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്”, എന്നാണ് അദ്ദേഹം കുറിച്ചത്.
Story Summary
Actor Tovino Thomas strongly condemned the police action against students protesting in Delhi under the banner of the Cockroach Janta Party (CJP) against exam malpractices and demanding Education Minister Dharmendra Pradhan’s resignation. Expressing solidarity with peaceful protesters, Tovino stated that suppressing the younger generation stifles the country’s future.


