കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിനെ കോടതി വിട്ടയക്കാൻ കാരണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ വീഴ്ചകൾ. അറസ്റ്റിനുള്ള കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതിൽ അന്വേഷണ സംഘത്തിന് പരാജയം സംഭവിച്ചു. കൂടാതെ, അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂട്ടറെ യഥാസമയം അറിയിക്കാൻ വൈകിയതായും വിവരമുണ്ട്.(Nithin Raj Death case, Court releases Dr. Ram due to Crime Branch procedures)
അറസ്റ്റ് രേഖപ്പെടുത്തിയത് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയക്കാൻ ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ, കോടതി വളപ്പിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു.
കോടതിയിൽ നിന്ന് വിട്ടയച്ച വ്യക്തിയെ ഉടൻ തന്നെ വീണ്ടും കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘത്തിന്റെ നടപടി പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. അതേസമയം, കേസിന്റെ തുടർനടപടികളിൽ ജാഗ്രത പാലിക്കണമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Story Summary
The Court released Dr. Ram, an accused in the death of Kannur BDS student Nithin Raj, due to procedural lapses by the Crime Branch during his arrest. However, immediately after the court’s order, the Crime Branch took Dr. Ram into custody again from the court premises.


