കാസർകോട്: പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും അറസ്റ്റിലായി (Kasaragod pocso case). പെരിയ ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് (35) ബേക്കൽ പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ സ്വന്തം വീടിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളും പോലീസ് പിടിയിലായി.
പെൺകുട്ടിക്ക് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ലായിരുന്നെങ്കിലും, കുട്ടിയുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഷാഹിദ് വലയിലായത്. കോട്ടിക്കുളം റെയിൽവെ സ്റ്റേഷന് സമീപത്തെ മുഹമ്മദ് സാലിഹ് (29), പെരുമ്പള കോളിയടുക്കത്തെ ഷെരീഫ് കടപ്പളം (40), മൈലാട്ടി കുറുക്കൻകുന്ന് സ്വദേശി എ.ടി മുഹമ്മദ് നൗഷാദ് (39) എന്നിവരും ഒരു 16 കാരനുമാണ് കേസിൽ നേരത്തെ അറസ്റ്റിലായ മറ്റുള്ളവർ.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് പേർ വ്യത്യസ്ത സമയങ്ങളിലായി പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പോക്സോ കേസുകളാണ് ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ (CWC) റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കേസിൽ ആദ്യം പിടിയിലായ മൂന്ന് പ്രതികൾ നിലവിൽ റിമാൻഡിലും, 16 കാരനായ പ്രതി ജുവനൈൽ കസ്റ്റഡിയിലുമാണ്.
Story Summary: Bekal police have arrested the fifth and final accused, 35-year-old Shahidh from Cherkkappara, in connection with the sexual assault of a 17-year-old differently-abled girl in Pallikkara, Kasaragod. The police established five separate POCSO cases based on the victim’s statement and have now taken all suspects, including a 16-year-old minor, into custody.


