വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ (Vadakara child abuse). കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
വിദേശത്തുള്ള പരിചയക്കാരിയുടെ കുട്ടികളെ പരിപാലിക്കാനായി ഏൽപ്പിച്ചതായിരുന്നു പൂജാരിയെ. ഈ വിശ്വാസം മുതലെടുത്ത് ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
ശാരീരിക പീഡനത്തിന് പുറമെ കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ ഏൽപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ജനുവരി 16-ന് കുട്ടികളുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം ഇയാളെ സാഹസികമായി പിടികൂടിയത്.
കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ ഇയാൾ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. ഡൽഹി, ബെംഗളൂരു, മൈസൂരു, വടകര, പേരാമ്പ്ര തുടങ്ങി വിവിധയിടങ്ങളിൽ ഇയാൾക്ക് ബന്ധങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. വടകര എസ്എച്ച്ഒ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



