ആഫ്രിക്കൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു (Sadio mane senegal football). ഫിഫ ലോകകപ്പിൽ നിന്ന് സെനഗാൾ പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ സൂപ്പർ താരം ദേശീയ ജേഴ്സിയഴിക്കാൻ തീരുമാനിച്ചത്. ഇതോടെ 14 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ഒരു അന്താരാഷ്ട്ര കരിയറിനാണ് വിരാമമായത്. സെനഗാൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ എന്നീ വലിയ തിളക്കത്തോടെയാണ് മാനെയുടെ പടിയിറക്കം. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസറിന് വേണ്ടി താരം ക്ലബ് ഫുട്ബോളിൽ തുടരും. ഭാവിയിൽ പരിശീലകനായോ ഭരണരംഗത്തോ സെനഗലീസ് ഫുട്ബോളിനായി സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.
വിരമിക്കലിനെക്കുറിച്ച് കുറച്ചുകാലമായി ചിന്തിക്കുകയായിരുന്നുവെന്നും പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്നും മാനെ പ്രസ്താവനയിലൂടെ അറിയിച്ചു. 2012-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച മാനെ സെനഗാളിനായി 130 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളും 29 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2021-ൽ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് സെനഗാൾ തങ്ങളുടെ കന്നി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് (AFCON) കിരീടം ഉയർത്തിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായത് മാനെയായിരുന്നു. തുടർന്ന് 2025-ൽ മൊറോക്കോയെ ഒന്നിനെതിരെ പൂജ്യത്തിന് തോൽപ്പിച്ച് സെനഗാൾ വീണ്ടും ആഫ്രിക്കൻ ചാമ്പ്യന്മാരായെങ്കിലും, മാസങ്ങൾക്ക് ശേഷം കൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ (CAF) വിവാദപരമായ തീരുമാനത്തിലൂടെ മൊറോക്കോയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
ഈ ലോകകപ്പിൽ ഫ്രാൻസ്, നോർവേ, ഇറാഖ് എന്നിവരടങ്ങുന്ന മരണഗ്രൂപ്പിൽ നിന്നാണ് മികച്ച മൂന്നാം സ്ഥാനക്കാരായി സെനഗാൾ നോക്കൗട്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ അവസാന അഞ്ച് മിനിറ്റ് വരെ 2-0 ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു 3-2 എന്ന സ്കോറിന് സെനഗാൾ നാടകീയമായി പുറത്തായത്. സെനഗാൾ ഫുട്ബോൾ ഫെഡറേഷനിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിലാണ് മാനെയുടെ വിരമിക്കൽ എന്നത് ശ്രദ്ധേയമാണ്. മുൻ ടൂർണമെന്റുകളിൽ നിന്നുള്ള വലിയ സമ്മാനത്തുക ലഭിച്ചിട്ടും താരങ്ങൾക്ക് ബോണസ് നൽകാത്തതും ലോകകപ്പ് ക്യാമ്പിലെ മോശം അടിസ്ഥാന സൗകര്യങ്ങളും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാളായി തലയുയർത്തിപ്പിടിച്ചാണ് സാദിയോ മാനെ ദേശീയ ടീമിന്റെ പടിയിറങ്ങുന്നത്.
Story Summary: Senegalese football legend Sadio Mane has announced his retirement from international football at the age of 34 following Senegal’s World Cup exit. Leaving as the nation’s all-time top scorer with 54 goals, Mane will continue playing club football for Al-Nassr and hopes to take up a coaching or administrative role for Senegal in the future.

