ഹൂസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏഷ്യൻ ശക്തികളായ ജപ്പാനെ നേരിടുന്ന ബ്രസീലിന്റെ ആദ്യ ഇലവനിൽ സൂപ്പർതാരം നെയ്മർ ഇല്ല (Brazil vs Japan). പരിക്കിൽ നിന്ന് മടങ്ങിയെത്തുന്ന നെയ്മറെ പരിശീലകൻ വീണ്ടും പകരക്കാരുടെ ബെഞ്ചിലിരുത്തിയിരിക്കുകയാണ്. സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെയാണ് ബ്രസീൽ ജപ്പാനെതിരെയും അണിനിരത്തുന്നത്. ഹൂസ്റ്റൺ നഗരത്തിലെ മത്സരത്തിന് ഇന്ത്യൻ സമയം രാത്രി 10.30-നാണ് കിക്കോഫ്.
ഗ്രൂപ്പ് സിയിൽ രണ്ട് ജയവും ഒരു സമനിലയും നേടി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലെത്തിയത്. വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. മതേയൂസ് കുൻഹയും റയാനും ആക്രമണനിരയിൽ ഒപ്പമുണ്ട്. മധ്യനിരയിൽ കാസെമിറോ , ബ്രൂണോ ഗ്യുമറയിസ്, ലൂക്കാസ് പക്വേറ്റ എന്നിവർ അണിനിരക്കുമ്പോൾ, അലിസൺ ബെക്കറാണ് ഗോൾവല കാക്കുന്നത്.
മറുവശത്ത്, കോച്ച് ഹാജിമേ മൊറിയാസുയുടെ നേതൃത്വത്തിൽ ജപ്പാൻ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. നെതർലൻഡ്സും സ്വീഡനും ഉൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ തോൽവിയറിയാതെയാണ് സമുറായികൾ നോക്കൗട്ടിലെത്തിയത്. അതിവേഗ കൗണ്ടർ ആക്രമണവും ശക്തമായ പ്രെസ്സിങ് ഗെയിമുമാണ് ജപ്പാന്റെ പ്രധാന ആയുധങ്ങൾ.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന സൗഹൃദ മത്സരത്തിൽ ജപ്പാൻ ബ്രസീലിനെ 3-2ന് അട്ടിമറിച്ചിരുന്നു. ആ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അവർ ഇറങ്ങുന്നത്. എന്നാൽ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ബ്രസീലിന്റെ സമ്പന്നമായ അനുഭവസമ്പത്ത് ജപ്പാന് വലിയ വെല്ലുവിളിയാകും.
മത്സരത്തിന് മുന്നോടിയായി ആൻചലോട്ടി, നെയ്മർ ഇപ്പോൾ കൂടുതൽ സമയം കളിക്കാൻ ഫിറ്റാണെന്നും ആവശ്യമായ ഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ തുടക്കം മുതൽ കളിപ്പിക്കുന്നതിനു പകരം ബെഞ്ചിൽ നിന്ന് ഇറക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജപ്പാൻ വീണ്ടും അട്ടിമറി സൃഷ്ടിക്കുമോ, അതോ ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ ക്വാർട്ടർഫൈനലിലേക്കുള്ള ചുവടുവെയ്പ്പ് ഉറപ്പിക്കുമോ എന്നറിയാൻ ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

