തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്.(Assembly elections, strict guidelines for appointment of officials issued by Election Commission)
സ്വന്തം ജില്ലയിലോ കഴിഞ്ഞ മൂന്ന് വർഷമായി ഒരേ ജില്ലയിലോ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിയമിക്കരുത്. ഇവരെ അടിയന്തരമായി മാറ്റി നിയമിക്കണം. മുൻ തെരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവരെയോ, ക്രിമിനൽ കേസുകളിൽ പ്രതികളായവരെയോ ഡ്യൂട്ടിക്ക് നിയോഗിക്കരുത്. കൂടാതെ, മുൻപ് കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തവരെയും ഒഴിവാക്കണം.
സർവീസിൽ നിന്ന് ആറ് മാസത്തിനകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ റിട്ടേണിങ് ഓഫീസർമാരായി നിയമിക്കരുത്. എസ്.ഐ ആർ ജോലിയുള്ളവരെ അന്തിമ വോട്ടർപട്ടിക വന്ന ശേഷമേ മാറ്റാവൂ എന്നും നിർദ്ദേശമുണ്ട്.തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഈ മാസം കേരളം സന്ദർശിച്ചേക്കും.



