രേവ: സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ദാരുണമായി മരണപ്പെട്ടു. രേവ ജില്ലയിലെ മംഗവാൻ മണ്ഡലത്തിൽപ്പെട്ട നാദ്ന ഗ്രാമപഞ്ചായത്തിലാണ് സംഭവം. മിന്നലേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രാംകലി റാവത്ത് എന്ന സ്ത്രീയാണ് ചികിത്സ കിട്ടാതെ മരിച്ചത്.(Tribal Woman Carried On Cot Dies Due To Lack Of Road In Madhya Pradesh)
ഗ്രാമത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ പരമ്പരാഗത മരക്കട്ടിലിൽ കിടത്തി, ചെളി നിറഞ്ഞ വഴിയിലൂടെ രണ്ട് കിലോമീറ്ററോളം ചുമന്നാണ് പ്രധാന റോഡിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇവർ മരണപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. കോവിഡ് മഹാമാരിയുടെ സമയത്തും ഇതേ ഗ്രാമത്തിൽ സമാനമായ രീതിയിൽ കൃത്യസമയത്ത് വാഹനം കിട്ടാതെ ഒരു സ്ത്രീ മരണപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ദിഹിയ-നാദ്ന ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും മണ്ണുമാത്രം ഇട്ട് പണി പൂർത്തിയാക്കാതെ കരാറുകാരും അധികൃതരും ഫണ്ട് തട്ടിയെടുത്തെന്നും ആരോപിച്ച് 2025 ഓഗസ്റ്റിൽ ഗ്രാമവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നാല് വർഷമായിട്ടും ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല.
Story Summary
A tribal woman named Ramkali Rawat died in Madhya Pradesh’s Rewa district after her family was forced to carry her on a cot for 2 km through mud due to the lack of a motorable road for ambulances. The incident has triggered massive political outrage, exposing incomplete infrastructure and corruption allegations in rural road construction.

