തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ ‘സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ’ എന്ന ബാനറിലെ വരികൾ തിരുത്തിക്കൊണ്ടാണ് മന്ത്രി സഭയിൽ പാടിയത്.(Minister V Sivankutty’s reply to the opposition in the Kerala Assembly Session by singing the Parody song)
“സ്വർണം കട്ടത് ആരപ്പാ… കോൺഗ്രസ് ആണേ അയ്യപ്പാ.. സംരക്ഷിക്കുന്നത് ആരപ്പാ… സോണിയാഗാന്ധിയാണേ അയ്യപ്പാ,” ബാനറിൽ ഇങ്ങനെയാണ് എഴുതേണ്ടിയിരുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അതിരുവിടുകയാണെന്നും മാധ്യമങ്ങളെയും സ്പീക്കറെയും ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സ്പീക്കറുടെ ഡയസിന് അടുത്തേക്ക് പോകാൻ പ്രതിപക്ഷ നേതാവ് എം.എൽ.എമാർക്ക് നിർദ്ദേശം നൽകുകയായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉയർത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മുൻപ് പ്രതിപക്ഷ എം.എൽ.എമാരെ ഭരണഘടനയും നിയമസഭാ നടപടികളും പഠിപ്പിക്കാൻ സ്പീക്കർ മുൻകൈ എടുക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ സഭാനടപടികൾ സുഗമമായി കൊണ്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇന്നും സഭയിൽ ശക്തമായ പ്രതിഷേധം തുടർന്നു. ഇതിനിടയിലാണ് ഭരണപക്ഷത്ത് നിന്നും മന്ത്രി വി. ശിവൻകുട്ടി കടന്നാക്രമണം നടത്തിയത്.



