കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ എൽപിജി ടാങ്കർ ടോൾ ബൂത്തിലിടിച്ച് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ജൂൺ 26-ന് രാവിലെ 6:40-ഓടെയായിരുന്നു സംഭവം. ടോൾ ബൂത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. കാൺപൂരിൽ നിന്ന് പ്രതാപ്‌ഗഡിലേക്ക് പോകുകയായിരുന്നു ടാങ്കർ. ടാങ്കറിൽ നിന്ന് വാതകം ചോർന്നതിനെത്തുടർന്നാണ് വലിയ സ്ഫോടനമുണ്ടായത് (Kaushambi LPG Tanker Explosion). രണ്ട് കിലോമീറ്റർ അകലെ നിന്ന് പോലും കാണാവുന്നത്ര തീവ്രതയിലായിരുന്നു സ്ഫോടനവും തീപ്പിടുത്തവുമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ (40), ടോൾ പ്ലാസ ജീവനക്കാരൻ അലോക് സിംഗ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് പ്രയാഗ്‌രാജ് സ്വദേശി അനിൽ കുമാർ, റായ്ബറേലി സ്വദേശി ഹിരാമണി സിംഗ്, മധ്യപ്രദേശ് സ്വദേശി കൃഷ്ണ പാൽ മൗര്യ എന്നിവർ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന 16 ഇരുചക്രവാഹനങ്ങളും രണ്ട് കാറുകളും തീപ്പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു.
അപകടത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ടോൾ പ്ലാസയിൽ വലിയ തിരക്ക് ഒഴിവാക്കാൻ ഗതാഗതം നിയന്ത്രിച്ചിരുന്നു. അഗ്നിശമന സേനയും പോലീസും ചേർന്നാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചത്. സംഭവത്തിൽ സാങ്കേതിക വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
Summary: Five people were killed and several others injured after an LPG tanker lost control and crashed into a toll booth in Kaushambi, Uttar Pradesh, triggering a massive explosion. The accident, which occurred on June 26, resulted in a fire so intense it was visible from two kilometers away, destroying 16 motorcycles and two cars parked nearby. Authorities have launched an investigation, including a technical review of the crash, while the site was managed by emergency services to prevent further casualties.

