Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala
HomeWorld" കൊന്നു തിന്നാൻ മനുഷ്യനെ വേണം"; സ്വമേധയാ നരഭോജിയുടെ ഭക്ഷണമായ മനുഷ്യനും,...

” കൊന്നു തിന്നാൻ മനുഷ്യനെ വേണം”; സ്വമേധയാ നരഭോജിയുടെ ഭക്ഷണമായ മനുഷ്യനും, ഇരയെ വെട്ടിനുറുക്കി 20 മാസത്തോളം ഭക്ഷിച്ച ആർമിൻ മെയ്‌വെസ് എന്ന ജർമ്മൻ കൊലയാളിയും | Armin Meiwes

🎙️ Latest Podcast

മനുഷ്യ മാംസം ഭക്ഷിക്കുന്ന നരഭോജികളുടെ കഥകൾ ഏറെ ഭീതിജനകമാണ്. ഇരകളെ വേട്ടയാടി കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം ഭക്ഷിച്ച പരമ്പര കൊലയാളികളുടെ കഥകൾ ഏറെയാണ്. ഇത്തരം കഥകളിൽ കൊലയാളികൾ ഇരകളെ തട്ടിക്കൊണ്ടു വന്നാകും കൊലപ്പെടുത്തുക. എന്നാൽ ഒരു മനുഷ്യൻ സ്വമേധയാ ഒരു നരഭോജിയുടെ ഇരയാകുന്നു. സ്വമേധയായോ? അതെ, കേട്ടത് ശെരിയാണ്. ഒരു മനുഷ്യന് മനുഷ്യ മാംസത്തോട് വല്ലാത്ത ആസക്തി ഉണ്ടാകുന്നു, എങ്ങനെയെങ്കിലും മനുഷ്യ മാംസം കഴിക്കണം. അതിനായി ഇന്റർനെറ്റിൽ പരസ്യം നൽകുന്നു. ഈ പരസ്യം കണ്ടതും താൻ തയ്യാറാണ് എന്ന മറുപടിയുമായി മറ്റൊരു മനുഷ്യൻ മുന്നോട്ട് വരുന്നു, പിന്നെ പറയണ്ടല്ലോ. ഇതൊന്നും കെട്ടുകഥയല്ല. ജർമ്മനിയെ വിറപ്പിച്ച ആർമിൻ മെയ്‌വെസ് എന്ന നരഭോജിയും അയാളുടെ ഭക്ഷണമാകുവാൻ സ്വയം തയ്യാറായ ബേൺഡ് ബ്രാൻഡസിന്റെയും കഥയാണ് ഇത്.

1961 ൽ ജർമ്മനിയിലാണ് ആർമിൻ മെയ്‌വെസിന്റെ (Armin Meiwes) ജനനം. ആർമിന് എട്ടുവയസുള്ളപ്പോൾ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് മറ്റെവിടേക്കോ പോകുന്നു. അതോടെ അമ്മയുടെ മേൽനോട്ടത്തിലായി ആർമിന്റെ ജീവിതം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരിക്കുന്ന പ്രകൃതമായിരുന്നു അമ്മയുടേത്. തീർത്തും ഒറ്റപ്പെട്ട ബാല്യം. ഒറ്റപ്പെടലിന്റെ വേദന അകറ്റുവാൻ ആർമിൻ തന്നെ ഒരു സഹോദരനെ കണ്ടെത്തി, ഫ്രാങ്കി. ഫ്രാങ്കി എന്നത് ആർമിൻ സ്വയം മനസ്സിൽ ഉണ്ടാക്കിയെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു. പന്ത്രണ്ടാം വയസ്സ് മുതലാണ് ആർമിന് മനുഷ്യ മാംസത്തോട് വല്ലാത്ത ആസക്തി തോന്നി തുടങ്ങിയത്. പഠന ശേഷം ഒരു കമ്പ്യൂട്ടർ റിപ്പയർ ടെക്നീഷ്യനായി ആർമിൻ ജോലി ചെയുന്നു. 1991 ൽ അമ്മ മരണപ്പെട്ടതോടെ ആർമിൻ തനിച്ചായി. ഒറ്റപ്പെടലിൽ നിന്നും ആർമിൻ രക്ഷനേടിയത് വായനയിലൂടെയായിരുന്നു. പരമ്പര കൊലയാളികളുടെ പുസ്തകങ്ങൾ മാത്രമാണ് ആർമിൻ വായിച്ചിരുന്നത്.

ഓരോ വർഷവും കടന്നു പോകുന്നതിനു അനുസരിച്ച് ആർമിന്റെ ഉള്ളിലെ മനുഷ്യ മാംസത്തോടുള്ള ആസക്തി കൂടിക്കൊണ്ടേയിരുന്നു. ഒടുവിൽ കാൻബിൽ കഫേ എന്ന ഇന്റർനെറ്റിലെ ചാറ്റ് റൂമിലെ അംഗമാകുന്നു ആർമിൻ. മനുഷ്യ മാംസം ഭക്ഷിക്കാൻ താല്പര്യമുള്ള മനുഷ്യർ ഒത്തുകൂടിയ ഇടമായിരുന്നു അത്. അവിടെ തന്റെ മനുഷ്യ മാംസത്തോടുള്ള ആസക്തി ആർമിൻ തുറന്നു കാട്ടിയിരുന്നു.
2001 ൽ ആർമിൻ ആ സൈറ്റിൽ ഒരു പരസ്യമിടുന്നു.

“അറുത്ത് തിന്നാൻ വേണ്ടി, 18-30 വയസ്സ് പ്രായമുള്ള, നല്ല ശരീരഘടനയുള്ള ഒരാളെ തിരയുന്നു.”

ഈ പരസ്യം കണ്ടതും സൈറ്റിലെ പലരും തങ്ങൾ തയ്യാറാണ് എന്ന മറുപടി നൽകുന്നു. വെറുമൊരു തമാശയുടെ പേരിൽ മാത്രമാണ് ആർമിൻ പരസ്യമിട്ടത് എന്ന് അവർ കരുതി. അതിനാൽ തന്നെ പലരും മറുപടി അയച്ച ശേഷം അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയതേ ഇല്ല. എന്നാൽ ഒരു നാൾ ആർമിന്റെ പരസ്യത്തിന് ഒരു മറുപടി ലഭിക്കുന്നു.

” ഞാൻ തയ്യാറാണ്”

ആദ്യം ആർമിൻ കരുതിയത് മറ്റുള്ളവരെ പോലെ ഇതും വെറും തമാശയാകും എന്നാണ്. എന്നാൽ ആർമിനെ തേടി പിന്നെയും ഒട്ടനവധി മെസേജുകൾ വരുന്നു. “നീ മുൻപ് ആരെയെങ്കിലും കൊന്ന് തിന്നിട്ടുണ്ടോ?”. “ആദ്യം എന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം വേണം നീ എന്നെ കൊല്ലാൻ.” ആർമിന് ലഭിച്ച ഇത്തരം മെസേജുകളിൽ നിന്നും ഇതൊന്നും വെറും തമാശയല്ല എന്ന് ബോധ്യമാകുന്നു. ആർമിൻ ആ മനുഷ്യനുമായി കൂടുതൽ സംസാരിക്കുന്നു. ബേൺഡ് ബ്രാൻഡസ് (Bernd Brandes) എന്ന നാൽപത്തിയൊന്ന് കാരനാണ് ആർമിനെ തേടിയെത്തിയ ഇര. ബേൺഡ് ഒരു എഞ്ചിനീയറായിരുന്നു.

ബേൺഡുമായി ആർമിൻ നല്ലപോലെ ഇടപഴകുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇരുവരും നല്ല സുഹൃത്തുക്കളായി തീർന്നു. മെസേജുകളിൽ മാത്രം ഒതുങ്ങി നിന്ന ബന്ധമായിരുന്നു അത്. ഒടുവിൽ അവർ നേരിട്ട് കാണുവാൻ തീരുമാനിക്കുന്നു. 2001 മാർച്ച് 9 ന് ബേൺഡ് ജോലിയിൽ നിന്നും അവധിയെടുത്ത് ആർമിന്റെ നാട്ടിൽ എത്തുന്നു. ഇരുവരും കണ്ടുമുട്ടിയ ശേഷം നേരെ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് പോകുന്നു. അവിടെ വച്ച് ആർമിൻ ധാരാളം വേദനസംഹാരികൾ വാങ്ങുന്നു. ശേഷം നേരെ ആർമിന്റെ വീട്ടിൽ എത്തുന്നു.

വീട്ടിൽ എത്തിയ ശേഷം ബേൺഡ് വേദനസംഹാരികൾ ഒന്നിന് പിറകെ ഒന്നായി കഴിക്കുന്നു. ശേഷം ബേൺഡിന്റെ ജനനേന്ദ്രിയം ആർമിൻ മുറിച്ചെടുക്കുന്നു. അപ്പോയ്ഴേക്കും ബേൺഡിന് കഠിനമായ രക്തസ്രാവമുണ്ടായി. ബേൺഡിന്റെ ജനനേന്ദ്രിയം വെട്ടിമുറിക്കുന്നത് ആർമിൻ ഒരു ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ബേൺഡ് ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. പിന്നെ ഒട്ടും വൈകിയില്ല ആർമിൻ ഒരു കത്തി ബേൺഡിന്റെ കഴുത്തിൽ കുത്തിയിറക്കി. കുത്തു കൊണ്ട ബേൺഡ് കൊല്ലപ്പെടുന്നു. ശേഷം ബേൺഡിന്റെ ശരീരത്തിലെ രക്തം പൂർണമായും പുറത്തേക്ക് പോകുവാൻ വേണ്ടി ഒരു ഹുക്കിൽ തൂക്കിയിടുന്നു.

ആർമിൻ ബേൺഡിന്റെ ശവശരീരം ചെറിയ കഷണങ്ങളായി വെട്ടിനുറുക്കി ഫ്രീസറിൽ സൂക്ഷിക്കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശരീര ഭാഗങ്ങൾ വീടിന്റെ പുറത്ത് ഒരറ്റത്തായി കുഴിച്ചിടുന്നു. അങ്ങനെ 20 മാസകലമാണ് അയാൾ ബേൺഡിന്റെ ശവശരീരം ഭക്ഷിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ബേൺഡിന്റെ മാംസം ഏതാണ്ട് കഴിയാറായി. അതോടെ മറ്റൊരു ഇരയാക്കായി ആർമിൻ പിന്നെയും ആ സൈറ്റിൽ പരസ്യം നൽകുന്നു. ഒപ്പം താൻ മനുഷ്യ മാസം കഴിച്ചിട്ടുണ്ട് എന്നും. എങ്ങനെയാണ് ഒരു മനുഷ്യ ശരീരം വെട്ടിമുറിയിക്കേണ്ടത് എന്ന് എനിക്ക് അറിയാം എന്നൊക്കെ അയാൾ കൂടെ ചേർക്കുന്നു. ആർമിന്റെ ഇത്തരം പോസ്റ്റുകളിൽ സംശയം തോന്നിയ ആരോ പോലീസിൽ വിവരം അറിയിക്കുന്നു. സെറ്റിനുള്ളിൽ ആർമിൻ മുൻപ് നൽകിയ പരസ്യത്തെ പറ്റിയും പോലീസിൽ അറിയിക്കുന്നു. തുടർന്ന് പോലീസ് ആർമിന്റെ വീട്ടിൽ എത്തി പരിശോധന നടത്തുന്നു. ആർമിന്റെ വീട്ടിൽ നിന്നും മനുഷ്യ മാംസം കണ്ടെത്തി. കൂട്ടത്തിൽ ബേൺഡിന്റെ ശരീരം വെട്ടിമുറിക്കുന്നതും പാകം ചെയുന്നതുമെല്ലാം പകർത്തിയ ക്യാമറയും പോലീസിന് ലഭിക്കുന്നു. അതോടെ പോലീസ് ആർമിനെ പോലീസ് അറസ്റ്റ് ചെയുന്നു. 2004-ൽ, “അഭ്യർത്ഥന പ്രകാരം നരഹത്യ” എന്ന കുറ്റത്തിന് ആർമിനെ എട്ടര വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2006-ൽ നടന്ന പുനഃവിചാരണയിൽ എട്ടര വർഷത്തെ തടവ് ശിക്ഷ ജീവപര്യന്തമാക്കി നീട്ടിയിരുന്നു.

 

Summary: The case of German cannibal Armin Meiwes shocked the world in 2001 when he advertised online for a human to kill and eat. Bernd Brandes, an engineer, volunteered, and the gruesome encounter resulted in his death, with Meiwes consuming the remains over 20 months. Despite Meiwes arguing that the act was consensual, he was eventually sentenced to life imprisonment in 2006 for murder.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.