കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.(Bribes of around Rs 8 lakh in a month, More details of vigilance inspection at BEVCO outlet)
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥരിൽ നിന്ന് 80,150 രൂപ പിടികൂടി. എന്നാൽ രണ്ടര ലക്ഷത്തോളം രൂപ കൈക്കൂലിയായി എത്തിയതായി വിവരം ലഭിച്ച വിജിലൻസ്, തങ്ങൾ എത്തുന്നതിന് മുമ്പ് ഒരു വലിയ ഭാഗം മാറ്റിയിട്ടുണ്ടാകാമെന്ന് കരുതുന്നു.
ഔട്ട്‌ലെറ്റിലെ 11 ജീവനക്കാരിൽ ഒൻപത് പേരുടെ കൈവശം നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. നേരിട്ടുള്ള പണമിടപാടുകൾക്ക് പുറമെ ഗൂഗിൾ പേ വഴിയും ഇവർ കൈക്കൂലി സ്വീകരിച്ചിരുന്നു. ഡ്യൂട്ടിക്കിടയിൽ രണ്ട് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ബ്രാൻഡുകളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ ഏജന്റുമാർ നൽകുന്ന പണം എല്ലാ മാസവും കൃത്യമായ തവണകളായിട്ടാണ് ജീവനക്കാർ കൈപ്പറ്റിയിരുന്നത്. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു വരികയാണ്. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിജിലൻസ് എറണാകുളം യൂണിറ്റ് ഉടൻ സർക്കാരിന് റിപ്പോർട്ട് നൽകും.

