കാരക്കസ്: തുടർച്ചയായ ഇരട്ട ഭൂചലനങ്ങളിൽ തകർന്നുതരിപ്പണമായ വെനസ്വേലയിൽനിന്ന് പ്രതീക്ഷ നൽകുന്ന കാഴ്ചകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണികളെപ്പോലും രക്ഷിക്കാൻ കാണിച്ച മനുഷ്യത്വം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.(Venezuela Earthquake, Hope Emerges From The Ruins As Survivors Pulled From Debris )
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പിഞ്ചുകുഞ്ഞിനെ പരിക്കുകളില്ലാതെ പുറത്തെടുത്ത ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളെ ആശ്വാസത്തിലാഴ്ത്തി. ബൊളിവേറിയൻ നാഷണൽ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 12 വയസ്സുകാരനെയും ഒരു സ്ത്രീയെയും ജീവനോടെ പുറത്തെടുത്തു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നായയ്ക്ക് വെള്ളം നൽകുന്ന രക്ഷാപ്രവർത്തകരുടെ ദൃശ്യം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുധനാഴ്ച വൈകുന്നേരം മിനിറ്റുകളുടെ ഇടവേളയിൽ ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 235 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 4,300-ലധികം പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കാരക്കസിന് വടക്കുള്ള തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നതിനൊപ്പം വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും പൂർണ്ണമായും തകരാറിലായിരിക്കുകയാണ്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേലയിൽ ഉണ്ടായിരിക്കുന്നത്. വിവിധ വിദേശ രാജ്യങ്ങൾ നിലവിൽ സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Summary
Hope emerges from the ruins in Venezuela as rescue teams successfully pull survivors, including infants and children, from the debris following devastating back-to-back earthquakes. With the death toll reaching 235 and thousands injured, international aid is beginning to arrive to support the extensive rescue and relief operations in the worst-hit coastal region of La Guaira.

