തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി മാറിയ കേസിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഈ വിഭാഗത്തിൽ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും.(Incident regarding Gold at RDO office, Collector orders parallel investigation)
2003-ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കേസിനാസ്പദമായത്. മരണം നടന്ന സമയത്ത് റംലത്തിന്റെ മക്കൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ, അവർക്ക് 18 വയസ്സ് തികയുന്നത് വരെ ആഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി ഓഫീസിനെ ഏൽപ്പിച്ചിരുന്നു. താലിമാലയും തടവളയും കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങൾ പരിശോധിച്ച് രേഖയാക്കിയ ശേഷമാണ് അധികൃതർ ഏറ്റുവാങ്ങിയത്.
2022-ൽ മക്കൾ പ്രായപൂർത്തിയായതിനെത്തുടർന്ന് ഉമ്മൂമ്മ സുലൈഖയ്ക്കൊപ്പം ആഭരണങ്ങൾ തിരികെ വാങ്ങാൻ എത്തിയപ്പോഴാണ് ലോക്കറിലുള്ളത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. 2004-നും 2022-നും ഇടയിലുള്ള സുദീർഘമായ കാലയളവിൽ എപ്പോഴാണ് സ്വർണം മാറ്റപ്പെട്ടതെന്ന് കണ്ടെത്തുക എന്നത് പോലീസിനും വലിയ വെല്ലുവിളിയാണ്.



