കോഴിക്കോട്: മാളിക്കടവിലെ വർക്ക് ഷോപ്പിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകം. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു പ്രതി വൈശാഖൻ. കൊലപാതകത്തിന് ശേഷവും പ്രതി മൃതദേഹത്തോട് ക്രൂരമായ അതിക്രമങ്ങൾ കാട്ടിയതായും അന്വേഷണത്തിൽ വ്യക്തമായി.(CCTV footage become crucial in the Malikkadavu murder)
സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. യുവതിയെ കഴുത്തിൽ കുരുക്കിട്ട ശേഷം സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം താഴെയിറക്കി മൂന്ന് തവണ വൈശാഖൻ പീഡിപ്പിച്ചു. ഇതിനിടെ തെളിവ് നശിപ്പിക്കാനായി സിസിടിവി ഹാർഡ് ഡിസ്ക് മാറ്റാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ നീക്കം പാളി.
വൈശാഖന് മറ്റൊരു യുവതിയുമായി ബന്ധമുള്ള വിവരം കൊല്ലപ്പെട്ട യുവതി അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ വശീകരിക്കാനായി തൃശൂരിലും ആലപ്പുഴയിലും എത്തി പ്രതി ആഭിചാരക്രിയകൾ നടത്തിയിരുന്നു. വശീകരണ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, യുവതിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വർക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്.



